ബംഗളൂരു: ബലാത്സംഗം ചെയ്ത ശേഷം ക്ഷീണിച്ചുറങ്ങുന്നത് ഭാരത സ്ത്രീകൾക്ക് ചേർന്നതല്ലെന്ന വാദവുമായി കർണാടക ഹൈകോടതി. ബലാത്സംഗ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് സിംഗിൾ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിതിന്റെ അസാധാരണ നിരീക്ഷണം. പരാതിക്കാരി ഇരയായശേഷം ക്ഷീണിച്ചുറങ്ങി എന്ന് പറയുന്നത് ഭാരത സ്ത്രീകൾക്ക് ചേർന്നതല്ലെന്നും ജസ്റ്റിസ് കൃഷ്ണ ഉത്തരവിൽ പറഞ്ഞു.
ബംഗളൂരുവിലെ സ്ഥാപന ഉടമ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി 42 കാരി നൽകിയ പരാതിയിൽ രാജരാജേശ്വരി നഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. വിചാരണ കോടതി ജാമ്യപേക്ഷ തള്ളിയതിനെ തുടർന്ന് സ്ഥാപന ഉടമ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സംഭവം നടന്ന ദിവസം രാത്രി എന്തിനാണ് പ്രതിയുടെ ഓഫീസിൽ പോയതെന്ന് യുവതിക്ക് തെളിയിക്കാനായിട്ടില്ല.
ഇരുവരും ഹോട്ടലിൽ ഭക്ഷണം കഴിക്കുകയും ഒപ്പം മദ്യപിക്കുകയും ചെയ്തതായും ഒന്നിച്ച് കാറിലും സഞ്ചരിക്കുകയും പുലർച്ചവരെ ഒന്നിച്ച് കഴിയുകയും ചെയ്തിട്ടുണ്ട്. ഇതെല്ലം ചൂണ്ടി കാട്ടിയ ശേഷമാണ് ഭാരത സ്ത്രീകൾ ഇങ്ങനെയല്ല പ്രതികരിക്കുകയെന്ന് നിരീക്ഷിച്ചത്. ബലാത്സംഗം ചെയ്യപ്പെട്ട ശേഷം പരാതി നൽകാൻ വൈകിയതെന്താണെന്നും ഒത്തുതീർപ്പിന് തയാറാണെന്ന് യുവതി മുമ്പ് അറിയിച്ചതിനെക്കുറിച്ചും കോടതി ചോദ്യം ചെയ്തു.