ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഗത്തില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെയും സുഹൃത്തിനെയും കുറ്റപ്പെടുത്തി കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര നടത്തിയ പരാമര്‍ശം വിവാദത്തില്‍. പെണ്‍കുട്ടിയും സുഹൃത്തും ഒറ്റപ്പെട്ട സ്ഥലത്ത് ഇരിക്കാന്‍ പാടില്ലായിരുന്നുവെന്നും ഇരുവരും തന്നെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
മൈസൂരുവിലെ ചാമുണ്ഡി ഹിൽസിലാണ് കോളേജ് വിദ്യാർത്ഥിനിയെ ആറ് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം ബൈക്കിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയതായിരുന്നു വിദ്യാർത്ഥിനി. ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം സുഹൃത്തിനെ അടിച്ചുവീഴ്ത്തി. ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.