ബെംഗളുരു: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി കർണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മെ. ശനി, ഞായർ ദിവസങ്ങളിലാണ് ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
അടിയന്തര സര്‍വ്വീസുകള്‍ മാത്രമേ പ്രവേശിപ്പിക്കൂ. കേരളാതിര്‍ത്തികളിലെ ഇടറോഡുകളില്‍ മണ്ണിട്ടും കുഴിയെടുത്തും വാഹനം നിയന്ത്രിക്കാനാണ് പുതിയ നിര്‍ദേശം.
സുള്ള്യ, പുത്തൂര്‍ അതിർത്തിയിൽ കുഴിയെടുത്ത് ഗതാഗതം തടയും. അതിര്‍ത്തികളില്‍ ശക്തമായ പരിശോധന നടത്താനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. അതിർത്തി ജില്ലകളിൽ ശനിയും ഞായറാഴ്ചയും പൂർണ കർഫ്യൂ ആയിരിക്കും. ബെംഗ്ലൂരുവിലടക്കം ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂവാണ്. രാത്രി 10 മണി മുതൽ 6 മണി വരെ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിന് പുറമേ മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി ഡോ.ദേവി ഷെട്ടി, ഡോ.മഞ്ജുനാഥ്, ഡോ.രവി, ഡോ.സുദർശൻ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
സ്കൂളുകൾ തുറന്നുപ്രവർത്തിക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. രണ്ടുഘട്ടമായി സ്കൂളുകൾ തുറക്കാനാണ് തീരുമാനം. 9-12 ക്ലാസുകള്‍ ഓഗസ്റ്റ് 23ന് തുറക്കും. ഒരാഴ്ച മൂന്നുദിവസം വീതം ഒരു ബാച്ചിന് എന്ന രീതിയിൽ വിദ്യാര്‍ഥികളെ രണ്ടുബാച്ചായി തിരിച്ചിട്ടായിരിക്കും സ്കൂളുകളുടെ പ്രവർത്തനം.