ബെംഗളൂരു: കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പ് നൽകാൻ പദ്ധതി പ്രഖ്യാപിച്ച് കർണാടക സർക്കാർ. പത്താംക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് തുടർപഠനാവശ്യങ്ങൾ നിർവഹിക്കുന്നതിനാണ് സ്‌കോളർഷിപ്പ്. ഇതിനായി 1000 കോടി രൂപയാണ് നീക്കിവച്ചത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അധികാരത്തിലെത്തിയതിന് ശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. പദ്ധതിപ്രകാരം വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് ലഭിക്കും. അർഹരാകുന്ന വിദ്യാർഥികൾ നിർബന്ധമായും തുടർപഠനത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യണം.
ഐടിഐ കോഴ്സുകളോ പ്രീ യൂണിവേഴ്സിറ്റി കോഴ്സുകളോ പഠിക്കാൻ ഉദ്ദേശിക്കുന്ന പത്താം ക്ലാസ് വിജയിച്ച ആൺകുട്ടികൾക്ക് 2,500 രൂപയും പെൺകുട്ടികൾക്ക് 3,000 രൂപയുമാണ് ലഭിക്കുക. ബി.എ, ബി.എസ്.സി, ബി.കോം, എംബിബിഎസ്, ബി.ഇ, മറ്റ് പ്രൊഫഷണൽ കോഴ്സുകൾ എന്നിവയ്‌ക്ക് അപേക്ഷിക്കുന്ന ആൺകുട്ടികൾക്ക് 5,000 രൂപയും പെൺകുട്ടികൾക്ക് 5,500 രൂപയുമാണ് സ്‌കോളർഷിപ്പ്.
അതേസമയം നിയമം, പാരാമെഡിക്കൽ, നഴ്സിങ് എന്നീ കോഴ്‌സുകൾ പഠിക്കുന്നവർക്ക് യഥാക്രമം 7,500 – 8,000 എന്നിങ്ങനെയാണ് തുക ലഭിക്കുക. ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് 10,000 – 11,000 രൂപ വീതവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ലഭിക്കും. നിലവിൽ മറ്റേതെങ്കിലും സ്‌കോളർഷിപ്പ് ആനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ പദ്ധതിയിൽ ഉൾപ്പെടുന്നതല്ലെന്നും ഉത്തരവിൽ പറയുന്നു.