ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തുവന്നതിനു പിന്നാലെ ചെന്നൈയില്‍ പോലീസ് വിന്യാസം പൂര്‍ണ്ണമാക്കി പോലീസ് മുന്നൊരുക്കം തുടങ്ങി. അവധിയില്‍ പോയ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരോടും മടങ്ങി വരാന്‍ ആവശ്യപെട്ടു .
പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായത് മടക്കികൊണ്ടുവരാന്‍ കഴിയുന്നില്ലെന്നാണ് വിശദീകരണം. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതായാണ് വിവരം . ആറരയോടുകൂടി അടുത്ത ബുള്ളറ്റിന്‍ ആശുപത്രി അധികൃതര്‍ പുറത്തുവിടും എന്നാണ് സൂചന . ഏതു നിമിഷവും എന്തും സംഭവിക്കാം എന്നാണ് മുന്നറിയിപ്പ്. രാജാജി ഹാളിലും പോലീസിനെ വിന്യസിപ്പിച്ചു . ഡി എം കെ ഓഫീസും പോലീസ് വളയത്തിലാണ് . അതിനാല്‍ തന്നെ സര്‍ക്കാരും ശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.
മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരോടും യൂണിഫോമില്‍ ഉടന്‍ ഹാജരാകാനാണ് തമിഴ്നാട് ഡി ജി പി നിര്‍ദ്ദേശം നല്‍കി. തമിഴ്നാട്ടിലെ മുഴുവന്‍ നഗരങ്ങളിലും പോലീസ് വിന്യാസം നടത്തിയിട്ടുണ്ട്. ചെന്നൈ നഗര൦ പൂര്‍ണ്ണമായും പോലീസിന്‍റെ നിയന്ത്രണത്തിലായി കഴിഞ്ഞു.
ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന്‍റെ നില വഷളായത്. പ്രായാധിക്യം കാരണം മരുന്നുകൾ ഫലം കാണുന്നില്ലെന്നും അണുബാധ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്നുമാണ് വിവരം.
അടുത്ത 24 മണിക്കൂർ നിർണ്ണായകമാണെന്നായിരുന്നു ഇന്നലെ വൈകീട്ട് 6.30 ന് പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിലെ ഉള്ളടക്കം. കാവേരി ആശുപത്രിയിലും പരിസരത്തും പൊലീസ് സുരക്ഷയും ശക്തമാണ്. കഴിഞ്ഞ മാസം 28നാണ് കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.