ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ പേരില്‍ തമിഴ്‌നാട്ടിലെ നാമക്കലില്‍ ക്ഷേത്രം നിര്‍മിക്കുന്നു. മുപ്പതുലക്ഷം രൂപ ചെലവ് വരുന്ന ക്ഷേത്രം പിന്നാക്കവിഭാഗക്കാരായ അരുന്ധതിയാര്‍ സമുദായത്തില്‍പ്പെട്ടവരാണ് നിർമിക്കുന്നത്.
കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ നിയമനത്തിലും മൂന്നുശതമാനം പ്രത്യേക സംവരണം നല്‍കിയതിനുള്ള ആദരസൂചകമായാണ് നടപടി.ക്ഷേത്രത്തിനുള്ള ഭൂമിപൂജ ഞായറാഴ്ച നാമക്കല്‍ കുച്ചിക്കാട് ഗ്രാമത്തില്‍ നടത്തി.ഡി.എം.കെ. വനിതാവിഭാഗത്തിനൊപ്പം ചേര്‍ന്നാണ് അരുന്ധതിയാര്‍ വിഭാഗക്കാര്‍ ക്ഷേത്രം നിര്‍മിക്കുന്നത്.
കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ. സര്‍ക്കാര്‍ 2009-ലാണ് അരുന്ധതിയാര്‍ വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിനായിരുന്നു കരുണാനിധിയുടെ മരണം.