കാസർകോട്: പനത്തടിയിൽ 17 വയസുകാരിയെ ബലാത്സംഗം ചെയ്ത 61കാരൻ അറസ്റ്റിൽ. പനത്തടി സ്വദേശി രാഘവൻ ആണ് പിടിയിലായത്. ആറ് മാസം ഗർഭിണിയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്നാണ് ബലാത്സംഗ വിവരം പുറത്തുവന്നത്. ബലാത്സംഗത്തിന് ഇരയായ പതിനേഴുകാരിയുടെ അച്ഛന്‍റെ സുഹൃത്താണ് പിടിയിലായ രാഘവൻ.
ആറ് മാസം മുമ്പ് തുടങ്ങിയ പീഡനമാണെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയുടെ അമ്മ മറ്റൊരു ജില്ലയിലാണ് ജോലി ചെയ്യുന്നത്. അവർ വീട്ടിലുണ്ടാകാറില്ല. പെൺകുട്ടിയുടെ അച്ഛനില്ലാത്ത തക്കം നോക്കി വീട്ടിലെത്തുന്ന പ്രതി പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൂലിപ്പണിക്കാരനായ രാഘവൻ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ രക്ഷിതാക്കൾ പനത്തടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയി. ആശുപത്രി അധികൃതർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് രാജപുരം പൊലീസ് കേസെടുത്തത്. രാജപുരം സിഐ അവധിയിലായതിനാൽ വെള്ളരിക്കുണ്ട് സിഐക്കാണ് അന്വേഷണച്ചുമതല. പെൺകുട്ടിയുടെ മൊഴി വിശദമായി വീണ്ടും രേഖപ്പെടുത്തുമെന്ന് സിഐ പറഞ്ഞു. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.