കാസർഗോഡ് : ഒടുവിൽ നിലപാട് മാറ്റി കർണാടക സർക്കാർ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി കാസർഗോഡ് – മംഗലാപുരം അതിർത്തി തുറന്നു കൊടുക്കാൻ തീരുമാനം. അതിർത്തി തുറക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് തീരുമാനം, അതിർത്തിയിൽ ഇതിനായി ഡോക്ടറെ നിയമിച്ചു.
മംഗലാപുരത്തേക്ക് പോകുന്ന രോഗികളെ ഡോക്ടർ പരിശോധിക്കും, നില അതീവ ഗുരുതരമാണെങ്കിൽ മാത്രമേ കടത്തിവിടും. ഇതിനു ഡോക്ടറുടെ അനുമതി നിർബന്ധമാക്കിയിട്ടുണ്ട്.
ഇന്ന് ഇതുവരെയായും ആരെയും കടത്തിവിട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. കൂടാതെ ദേശീയപാത തുറക്കുന്നതിനോട് അനുബന്ധിച്ച് കൂടുതല്‍ പോലീസിനെ അതിര്‍ത്തിയില്‍ കര്‍ണാടക വിന്യസിച്ചു. ബാരിക്കേഡുകളുടെ എണ്ണം കുറക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ അതിർത്തി തുറന്നുകൊടുക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഡിസാസ്റ്റർ മാനേജ്മെന്റ് നിയമ പ്രകാരം ദേശീയ പാത തുറന്നുകൊടുക്കാനും, കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നുമാണ് കോടതി ആവശ്യപ്പെട്ടത്, കേന്ദ്ര സർക്കാരിനാണ് ദേശീയ പാതകളുടെ ഉടമസ്ഥാവകാശം, ഈ പാതകൾ തടസപ്പെടുത്തിയാൽ നിയമ നടപടി വരെ എടുക്കാം.