ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സിനെയും കോണ്‍ഗ്രസിനെയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ക്കിടെ ജമ്മു കശ്മീർ നിയമസഭ ഗവർണർ പിരിച്ചുവിട്ടു. ബിജെപിയെ മറികടന്ന് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള പ്രതിപക്ഷ നീക്കത്തിനുള്ള അപ്രതീക്ഷിത മറുപടിയായാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടിയെടുത്തത്.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്. അതാണ് ഗവര്‍ണ്ണറെ ഉപയോഗിച്ച് ബിജെപി പൊളിച്ചത് .
പിഡിപിയെ പിളര്‍ത്തി സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെ ബദ്ധ വൈരിയായ നാഷണല്‍ കോണ്‍ഫറന്‍സുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ പിഡിപി ശ്രമിക്കുകയായിരുന്നു. ഇതിനായുള്ള ശ്രമങ്ങള്‍ ഇന്ന് അന്തിമ ധാരണയിലും എത്തിയിരുന്നു. സഖ്യത്തിന് കോണ്‍ഗ്രസ് പിന്തുണയും അറിയിച്ചിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തങ്ങള്‍ക്ക് 56 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.
ബിജെപിയോടൊപ്പം നില്‍ക്കുന്ന സജാദ് ലോണിന്റെ ജമ്മുകശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം നടത്തിയിരുന്നു. ബിജെപിയുടെ 26 പേരും മറ്റ് 18 എം.എല്‍.എ മാരും തങ്ങളെ പിന്തുണയ്ക്കുമെന്നാണ് സജാദ് ലോണ്‍ അവകാശപ്പെട്ടിരുന്നത്.
രാഷ്ട്രീയ നാടകം കൊടുമ്പിരികൊണ്ടിരിക്കെയാണ് നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടത്. കഴിഞ്ഞ ജൂണിലാണ് ബിജെപി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ താഴെവീണത്. തുടര്‍ന്ന് ഇത്രയുംനാള്‍ സംസ്ഥാനം ഗവര്‍ണര്‍ ഭരണത്തിന്‍കീഴിലായിരുന്നു.
ഇതേതുടര്‍ന്നാണ് കശ്മീരിൽ ബിജെപി വിരുദ്ധ വിശാലസഖ്യം രൂപീകരിക്കാൻ പ്രതിപക്ഷ കക്ഷികൾ തമ്മിൽ ധാരണയിലായത് . പിഡിപി, നാഷനൽ കോൺഫ്രറൻസ്, കോൺഗ്രസ് എന്നിവർ ചേർന്നാണ് സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചത്.