തിരുവനന്തപുരം: കശ്മീര്‍ വിഭജന വിഷയത്തിൽ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യത്തെയും ഭരണഘടനയെയും കുരുതി കൊടുക്കുന്ന തിരുമാനമാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നാണ് ചെന്നിത്തല പറഞ്ഞു.
ആര്‍എസ്‌എസ്- സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ഇന്ത്യക്ക് ഇത് ആപത്താണ്. ഈ വിഭജനത്തിലൂടെ കശ്മീരിനെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളെ ഒന്നാകെ മോദിയും അമിത് ഷായും വിഭജിച്ചിരിക്കുകയാണ്, ചെന്നിത്തല പറഞ്ഞു.
കലുഷിതമായ കശ്മീരിലെ പ്രശ്നങ്ങള്‍ കൂടുതല്‍ ആളിക്കത്തിക്കാനാണ് ഈ നടപടി വഴി വെയ്ക്കുന്നതെന്നും ചര്‍ച്ചകളും സംവാദങ്ങളും നടത്താതെ പാര്‍ലമെന്റിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ജനാധിപത്യ അട്ടിമറി നടത്തിയതെന്നും മുന്‍കാല സര്‍ക്കാരുകളെല്ലാം കശ്മീരിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൊണ്ടാണ് കശ്മീരുമായി ബന്ധപ്പെട്ട എല്ലാ നടപടികളും എടുത്തിരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.