തിരുവനന്തപുരം: കാട്ടാക്കടയില്‍ മണ്ണെടുക്കുന്നത് തടഞ്ഞ ഗൃഹനാഥനെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലുള്‍പ്പെട്ട ടിപ്പർ ലോറി ഡ്രൈവർ വിജിനാണ് അറസ്റ്റിലായത്.
വിജിൻ ഇന്നലെ രാത്രി പൊലീസിന് മുമ്പാകെ കീഴടങ്ങിയിരുന്നു. കേസിൽ മുഖ്യപ്രതിയെന്ന് കരുതുന്ന ചാരുപാറ സ്വദേശി സജു, വനംവകുപ്പുദ്യോഗസ്ഥൻ എന്ന് സ്വയം പരിചയപ്പെടുത്തിയ മറ്റൊരാൾ, ഉത്തമൻ എന്ന ടിപ്പർ ലോറിയുടമ എന്നിവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
കാട്ടാക്കട അമ്പലത്തിൻകാല കാഞ്ഞിരവിളയിൽ സംഗീതിനെയാണ് ഇന്നലെ മണ്ണ് മാഫിയ കൊലപ്പെടുത്തിയത്. നേരത്തേ സംഗീതിന്‍റെ പുരയിടത്തിൽ നിന്ന് മണ്ണെടുപ്പ് അനുമതിയോടെ നടന്നിരുന്നതാണ്. ഇതിന്‍റെ മറവിൽ ഒരു സംഘം മണ്ണ് മാഫിയ വീണ്ടും അർദ്ധരാത്രി സ്ഥലത്ത് മണ്ണെടുക്കാൻ എത്തുകയായിരുന്നു.
എന്നാൽ അനുമതിയില്ലാതെ മണ്ണെടുക്കരുതെന്ന് പറഞ്ഞ സംഗീത് ജെസിബി തടഞ്ഞു. ഇതോടെ സംഘം ജെസിബിയുടെ മണ്ണുമാന്തുന്ന ഭാഗമുപയോഗിച്ച് സംഗീതിനെ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.