ശ്രീനഗർ∙ കഠ്‌വയിൽ 8 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാള്‍ കേസില്‍നിന്നു രക്ഷപെടാന്‍ വ്യാജ തെളിവുണ്ടാക്കിയതായി റിപ്പോർട്ട്.
സംഭവസമയത്തു താന്‍ മീററ്റിലെ കോളജില്‍ പരീക്ഷ എഴുതുകയായിരുന്നു എന്നുകാണിച്ചു രക്ഷപ്പെടാനാണു പ്രതി ശ്രമിച്ചത് .
വിശാല്‍ ജംഗോത്ര എന്ന പ്രതിയാണ് കുറ്റകൃത്യം നടക്കുന്ന സമയത്ത് സ്ഥലത്തില്ലെന്നു തെളിയിക്കാന്‍ ഇത്തരത്തില്‍ വ്യാജരേഖ സൃഷ്ടിച്ചതെന്ന് കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ പരീക്ഷാ പേപ്പറിലെയാണെന്നു പറഞ്ഞു കോടതിയില്‍ വിശാൽ സമര്‍പ്പിച്ച ഒപ്പ് ഇയാളുടേതല്ലെന്നു സെൻട്രൽ ഫൊറൻസിക് സയൻസസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.
സഹപാഠികളായ സുഹൃത്തുക്കളാരോ വ്യാജ ഒപ്പ് ഇട്ടെന്നാണു ക്രൈംബ്രാഞ്ചിന്റെ നിഗമനം. വിശാലിന്റെ മൂന്നു സുഹൃത്തുക്കളോടു ഹാജരാവാന്‍ അന്വേഷണസംഘം നിര്‍ദ്ദേശിച്ചു. എട്ടു പ്രതികളാണ് കേസില്‍ അറസ്റ്റിലായത്.
കേസിന്റെ വിചാരണ പഞ്ചാബിലെ പഠാൻകോട്ട് ജില്ലാ സെഷൻസ് കോടതിയിലേക്കു മാറ്റാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. ജമ്മു കശ്മീരിൽ പ്രാബല്യത്തിലുള്ള രൺബീർ ശിക്ഷാ നിയമത്തിന്റെ (ആർപിസി) അടിസ്ഥാനത്തിലാവും പഠാൻകോട്ട് കോടതിയിൽ വിചാരണ.