New Update
മലപ്പുറം: അപ്രത്യക്ഷമായിട്ടായിരുന്നു കവളപ്പാറയിലെ ആ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമെല്ലാം. അപകടം നടക്കുന്ന സമയത്ത് വീട്ടിൽ ഇല്ലാതിരുന്നവർക്ക് മാത്രമാണ് ജീവൻ തിരിച്ച് കിട്ടിയത്. പാലക്കാട് ഹോട്ടല്‍ മാനേജ്മെന്‍റ് വിദ്യാര്‍ത്ഥിയായ കാര്‍ത്തികയ്ക്കും വയനാട്ടിൽ നഴ്സിങ്ങിന് പഠിക്കുന്ന കാവ്യയ്ക്കും ഇനി ആശ്രയത്തിന് ആരുമില്ല.
ഉരുൾപൊട്ടലിൽ അമ്മയും മുത്തച്ഛനും മൂന്ന് സഹോദരങ്ങളും തങ്ങളെ വിട്ടുപോയെന്ന വാർത്ത അറിഞ്ഞാണ് ഇരുവരും കവളപ്പാറയിലെത്തിയത്. പഠന സ്ഥലത്തായതു കൊണ്ട് മാത്രമാണ് വിദ്യാര്‍ത്ഥികളായ കാര്‍ത്തികയും കാവ്യയും അപകടത്തില്‍ നിന്ന് രക്ഷപെട്ടത്.
അച്ഛൻ ബാലൻ നേരത്തെ മരിച്ചു. അമ്മ കൂലിപണിയെടുത്താണ് സഹോദരൻമാരായ കാര്‍ത്തിക്, കിഷോര്‍, കമല്‍ എന്നിവരുൾപ്പടെ അഞ്ചു മക്കളേയും വളര്‍ത്തിയത്.
ഉരുൾപൊട്ടലിൽ തങ്ങളുടെ ഉറ്റവരെ മാത്രമല്ല, തലച്ചായ്ക്കാൻ ഏക ആശ്രയമായിരുന്ന വീടും ഒലിച്ചുപോയതോടെ തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ് ഈ സഹോദരിമാർ. തങ്ങൾക്ക് താമസിക്കാൻ ഒരു വീടുവേണമെന്നാണ് കാവ്യയുടെയും കാർത്തികയുടെയും പ്രധാന ആവശ്യം.
രണ്ട് പെൺകുട്ടികളും എടക്കരയിലെ ബന്ധുവീട്ടിലാണ് താത്ക്കാലികമായി കഴിയുന്നത്. ഇവരുടെ തുടര്‍പഠനവും മുന്നോട്ടുള്ള ജീവിതവും എല്ലാം അനിശ്ചിതത്തിലാണ്. സർക്കാർ ഇവരുടെ സംരക്ഷണം ഏറ്റെടുത്താൻ വലിയ ഉപകാരമായിരുന്നുവെന്ന് പഞ്ചായത്ത് അംഗം കവിത പറഞ്ഞു.