ഒന്നായ നിന്നെയിവർ
പലതായി കണ്ടുലകി-
ലുണ്ടാക്കുമീ പുകിലു
കാണാത്തതെന്തു നീ.!
മണ്ണും പകുത്തെടു-
ത്തുയിരും പറിച്ചെടു -
ത്തുണ്മയെ വേരോടെ
പിഴുതെറിഞ്ഞീടുവോർ.
ഗാസാമുനമ്പിലെ
ശിശു രോദനങ്ങളും,
കാശ്മീരി പൈതലിന്‍
നിലവിളിയൊച്ചയും
വേറിട്ടു കേൾക്കുവാ-
നാവില്ല,മർത്യൻറെ
ചോരക്കൊരേനിറം
ലോകം സമസ്തവും .
എന്റെതെന്നും,പിന്നെ
നിന്റെതെന്നും ശഠി-
ച്ചിണ്ടലേറ്റീടുന്നു
മണ്ണിലീ മാനുഷർ .
മണ്ണിലെ സ്വർഗ്ഗം
നശിപ്പിച്ചു, വിണ്ണിലേ
കാണാസുവർഗ്ഗത്തി -
ലാളിനെ കൂട്ടുവോർ
വേദം പഠിച്ചെന്നു
നാട്യം,പഠിച്ചതോ
വേദനിപ്പിക്കുവാൻ മാത്രം,
വേധിച്ചു പൈതലിൻ
മാറിടം ,ചുടുചോര
മാന്തുന്നശത്രുവിൻ ക്രൗര്യം
നിർത്തുവിൻ നിങ്ങളീ
മൗഢ്യം ,വിനാശത്തിൻ
വിത്തുകൾ പാകുമീ യുദ്ധം.
നട്ടുവളർത്തുക'സ്നേഹം',
നല്ലായുധം മറ്റൊന്നു
മില്ലതിൻമീതേ..
അനിൽകുമാർ ഓതറ