New Update
ഡല്‍ഹി : ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ യാത്ര തിരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
യമുന എക്‌സ്പ്രസ് വേയില്‍ ഡല്‍ഹിയുപി അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് നടന്നുപോകാന്‍ ശ്രമിച്ച ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.സംഭവത്തില്‍ പ്രതിഷേധവുമായി കെസി വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.
കുറിപ്പ് ഇങ്ങനെ...
ഉത്തർപ്രദേശിൽ ജനാധിപത്യം വീണ്ടും വീണ്ടും കൊല്ലപ്പെടുകയാണ്. ഒരു ദളിത് പെൺകുട്ടിയെ പിച്ചിചീന്തി കൊലപ്പെടുത്തിയ യുപിയിൽ ആ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധിയെ പോലീസ് മർദ്ദിക്കാൻ ശ്രമിക്കുന്നതിനിടെ നിലത്ത് തള്ളി വീഴ്ത്തുകയും ചെയ്തു.
പ്രിയങ്കാ ഗാന്ധിയടക്കമുള്ള ഞങ്ങളുടെ സംഘത്തെ നിരന്തരം നടസ്സപ്പെടുത്തുകയാണ് പോലീസ് ചെയ്തത്. രാഹുൽ ഗാന്ധിക്കെതിരേ നടന്ന ഈ ആക്രമണത്തിനെതിരേ രാജ്യമൊട്ടാകെ ജനാധിപത്യ വിശ്വാസികൾ ശക്തമായി പ്രതിഷേധിക്കണം. ഞങ്ങളുടെ ഒപ്പം നടന്ന പ്രവർത്തകരെ പോലും പോലീസ് ക്രൂരമായി ലാത്തിച്ചാർജ്ജ് ചെയ്തു.
രാഹുൽജിയേയും പ്രിയങ്കാ ഗാന്ധിയേയും ഇപ്പോൾ അറസ്റ്റ് ചെയ്ത് യാത്ര തടസ്സപ്പെടുത്തിയിരിക്കുകയാണ് യുപി സർക്കാർ. ജനാധിപത്യവ്യവസ്ഥക്കു തന്നെ അപമാനമാണ് യോഗിയുടെ ബി ജെ പി സർക്കാരിന്റെ ഈ നടപടി. പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്താനുള്ള ഈ നടപടിക്കെതിരേ ശക്തമായി പ്രതിഷേധിക്കുക.