ഡല്‍ഹി : രാജ്യം കണ്ട ഏറ്റവും ഹീനമായ രാഷ്ട്രീയ അട്ടിമറിയാണ് കർണ്ണാടകത്തിൽ ബിജെ പി നടത്തിയതെന്ന ആരോപണവുമായി കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യത്തിന്‍റെ കര്‍ണ്ണാടക ഓപ്പറേഷന് നേതൃത്വം നല്‍കിയ എ. ഐ. സി.സി.ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാൽ രംഗത്ത് .
കേന്ദ്രസർക്കാരും ഗവർണ്ണറും മഹാരാഷ്ട്രയിലെ സംസ്ഥാനഗവർണമെന്റും ബി ജെ പി നേതൃത്വവും ഒറ്റക്കെട്ടായി നടത്തിയ നെറികെട്ട കുതിര കച്ചവട ത്തിലൂടെയാണ് സഖ്യസർക്കാരിനെ അട്ടിമറിച്ചതെന്ന് വേണുഗോപാല്‍ ആരോപിച്ചു.
കൂറുമാറിയ എം.എൽ. എമാർക്ക് കോടിക്കണക്കിന് കള്ളപ്പണം കൈമാറിയും മന്ത്രിസ്ഥാനമടക്കമുള്ള സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തുമാണ് ഈ അധാർമ്മിക രാഷ്ട്രീയ നീക്കത്തിന് ബി ജെ പി കളമൊരുക്കിയത്. ഒപ്പം ഇൻകം ടാക്സ്, എൻഫോഴ്സ്മെന്റ് തുടങ്ങിയ കേന്ദ്ര ഏജൻസികളേയും വിലപേശലിനും ബ്ലാക്ക് മെയിലിങ്ങിനും വേണ്ടി ബിജെപി ദുരുപയോഗം ചെയ്തെന്നും വേണുഗോപാൽ പറഞ്ഞു.
സർക്കാരിനെ താഴെയിറക്കാൻ ബിജെപി നേതാക്കൾ ഭരണപക്ഷ എം.എൽ. എ. മാർക്ക് പണം വാഗ്ദാനം ചെയ്യുകയും കച്ചവടം ഉറപ്പിക്കാൻ ചർച്ചനടത്തുന്നതിന്റേയും വീഡിയോ അടക്കമുള്ള തെളിവുകൾ നിയമസഭക്കു മുൻപിൽ വന്നു.
രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത നാണംകെട്ട വിലപേശലിലൂടെയും ജനാധിപത്യത്തിലെ ഏറ്റവും തരംതാണ വഴികളിലൂടെയുമാണ് സർക്കാരിനെ താഴെയിറക്കാൻ ബി ജെ പി ശ്രമിച്ചത്. രാജ്യത്തുനടന്ന ഏറ്റവും വലിയ രാഷ്ട്രീയ കുംഭകോണവും കള്ളപ്പണ ഇടപാടുമാണ് കർണ്ണാടകത്തിൽ അധികാരത്തിലിരിക്കുന്ന സഖ്യസർക്കാരിനെ തകർക്കാൻ ബി ജെ പി നടത്തിയിരിക്കുന്നത്.
രാഷ്ട്രീയ ധാർമ്മിക്ത ഉയർത്തിപ്പിടിക്കാനും ജനാധിപത്യം സംരക്ഷിക്കാനും കോൺഗ്രസും ജനതാദളും നിയമസഭയിലും സുപ്രീം കോടതിയിലും തെരുവുകളിലും പോരാടി. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കോൺഗ്രസിനും സഖ്യസർക്കാരിനുമൊപ്പം നിലകൊണ്ട എം.എൽ. എ. മാരും പ്രവർത്തകരും അഭിനന്ദനർഹിക്കുന്നു.
നിയമസഭയിൽ എം എൽ എമാരുടെ എണ്ണത്തിൽ ബി ജെ പിക്ക് മേൽക്കൈനേടാനായെങ്കിലും ധാർമ്മികമായ വിജയം കോൺഗ്രസ്-ജെ ഡി എസ് സഖ്യത്തിനാണെന്നും ജനാധിപത്യവിരുദ്ധ മാർഗ്ഗങ്ങളിലൂടെ അവിശുദ്ധമായി ബി ജെ പി നടത്തിയ അട്ടിമറി ജനങ്ങളിലേക്കെത്തിക്കാൻ കോൺഗ്രസ് ദേശവ്യാപക പ്രചരണം നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു.