മലപ്പുറം: ആദിവാസി - ദലിത് വിദ്യാർഥികളോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം നടക്കുന്ന ഐക്യദാർഢ്യ നിൽപ്പു സമരങ്ങളുടെ ഭാഗമായി മലപ്പുറം കല്ക്ട്രേറ്റിന് മുന്നിൽ കേരള ആദിവാസി ഐക്യവേദി നിൽപ്പു സമരം സംഘടിപ്പിച്ചു.
ഹയർ സെക്കണ്ടറി മേഖലയിലും ഡിഗ്രി തലത്തിലും സീറ്റ് ഇല്ലാത്തതിന്റെ പേരിൽ വ്യാപകമായ പുറന്തള്ളൽ ആണ് ആദിവാസി വിദ്യാർത്ഥികൾ അനുഭവിക്കുന്നതെന്നും പുതിയ ബാച്ചുകളും ഹോസ്റ്റൽ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തി ഈ വിവേചനത്തിന് അറുതി വരുത്താൻ സർക്കാർ തയ്യാറാവണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി കെ.കെ അശ്റഫ്. നിൽപ്പ് സമരം കല്ക്ട്രേറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ചിത്ര നിലമ്പൂർ അദ്ധ്യക്ഷത വഹിച്ചു. വെൽഫയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി, എഫ്ഐറ്റിയു ജില്ലാ പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ സംസാരിച്ചു. രഞ്ജിനി, സുമ സുൽത്താൻ പടി കോളനി, അമ്മിണി, മണി എന്നിവർ നേതൃത്വം നൽകി.
ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മറ്റി നിൽപ്പ് സമരത്തിന് അഭിവാദ്യം അർപ്പിച്ച് പ്രകടനം നടത്തി. ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി അജ്മൽ തോട്ടോളി, സെക്രട്ടറിയേറ്റ് അംഗം ഇൻസാഫ് തുടങ്ങിയവർ നേതൃത്വം നൽകി.