ഡൽഹി: ഡൽഹിയിൽ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിനെതിരായ സംഘർഷം രൂക്ഷമാകുന്നത് തടയാൻ സംസ്ഥാന അതിർത്തി അടയ്ക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. പുറത്തുനിന്നുള്ളവർ ഡൽഹിയിലേക്ക് പ്രവേശിക്കുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും തടയുന്നതിന് നഗരത്തിന്റെ അതിർത്തി അടയ്ക്കണമെന്ന് കേജ്രിവാൾ ആവശ്യപ്പെട്ടു.
കലാപം പരിഹരിക്കാൻ പോലീസ് ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മുകളിൽനിന്ന് ഉത്തരവ് ലഭിക്കാത്തതിനാൽ പോലീസുകാർ ഒന്നും തന്നെ ചെയ്യുന്നില്ല. ഇക്കാര്യം അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിക്കുമെന്നും കേജരിവാൾ പറഞ്ഞു. പോലീസുകാർക്ക് മുകളിൽ നിന്നുള്ള ഉത്തരവുകളില്ലാതെ ടിയർ ഗ്യാസ് പ്രയോഗിക്കണോ ലാത്തി ചാർജ് നടത്തണോ എന്ന് തീരുമാനിക്കാൻ കഴിയില്ല.
കൊല്ലപ്പെട്ട പോലീസ് കോൺസ്റ്റബിളും പരിക്കേറ്റ മറ്റുള്ളവരും ഞങ്ങളുടെ ജനങ്ങളാണ്, അവർ ഡൽഹിയിലെ ജനങ്ങളാണ്. ഇപ്പോൾ നല്ല അന്തരീക്ഷമല്ല ഉള്ളത്. സംഘർഷം ഉണ്ടായ സ്ഥലങ്ങളിൽ സർവകക്ഷിയോഗം വിളിക്കുമെന്നും കേജരിവാൾ പറഞ്ഞു.