കൊച്ചി: തൃശൂരിലെയും കൊച്ചിയിലെയും എടിഎം കവർച്ചാ കേസില്‍ ഒരു തുമ്പുമില്ലാതെ പൊലീസ്. കവർച്ച നടന്ന് 8 ദിവസം പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു വിവരവുമില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ മറുപടി. നിർണായകമായ നിരവധി സിസിടി ദൃശ്യങ്ങള്‍, ചിത്രങ്ങള്‍, കവർച്ചയ്ക്കായി ഉപയോഗിച്ച വാഹനം തുടങ്ങി അക്രമികള്‍ അവശേഷിപ്പിച്ച തെളിവുകള്‍ നിരവധി.
പക്ഷേ പ്രതികളെ കുറിച്ചു മാത്രം ഒരു വിവരവുമില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. എവിടെനിന്നു വന്നവരാണെന്നോ എങ്ങോട്ടുപോയെവരാണെന്നോ പോലും ധാരണയില്ല. ഹൈദരാബാദിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് ലാബില്‍നിന്നുമുള്ള പരിശോധനാഫലം വന്നാല്‍ മാത്രമേ അന്വേഷണം ഇനി മുന്നോട്ടുപോകൂ. ഈ നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥർ ആവർത്തിക്കുന്നത്.
കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലെ കവർച്ചാശ്രമം നടന്ന എടിഎമ്മുകള്‍ക്കുള്ളില്‍നിന്നും ശേഖരിച്ച വിരലടയാളങ്ങളും, തൃശൂരില്‍അക്രമികള്‍ ഉപേക്ഷിച്ചിട്ടുപോയ വാഹനത്തില്‍നിന്നും ശേഖരിച്ച രക്തക്കറകളുടെയും പരിശോധനാ ഫലമാണ് നാഷണല്‍ ഫോറന്‍സിക് സയന്‍സ് ലാബില്‍നിന്നും ലഭിക്കേണ്ടത്.
ഒപ്പം സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതികളുടെ കൂടുതല്‍ വ്യക്തമായ ചിത്രം തയ്യാറാക്കാനും ശ്രമിക്കുന്നുണ്ട്. അക്രമം നടന്ന സമയത്ത് പ്രദേശത്തെ ടവറുകള്‍ക്ക് കീഴില്‍നടന്ന ലക്ഷക്കണക്കിന് ഫോൺകോളുകളും പരിശോധിക്കുന്നുണ്ട്. ഇതിന്‍റെയെല്ലാം ഫലം ലഭിക്കാന്‍
സമയമെടുക്കുന്നതാണ് അന്വേഷണം ഇഴയാന്‍ കാരണം.