ഇടുക്കി : കേരളാ കോണ്‍ഗ്രസ് പിളര്‍ത്തി പഴയ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കാന്‍ പിജെ ജോസഫിന്‍റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗമായി യു ഡി എഫില്‍ തുടരാനാണ് ജോസഫിന്‍റെ പുതിയ നീക്കം. ഉടന്‍ ഘടകകക്ഷിയാക്കിയാല്‍ ഇടുക്കി സീറ്റ് ആവശ്യപെടാനും ജോസഫിന്‍റെ ഭാഗത്തുനിന്നും നീക്കമുണ്ട് .
അതേസമയം പാര്‍ട്ടി പിളര്‍ത്തിവരുന്ന വിഭാഗത്തെ യുഡിഎഫില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്നും പാര്‍ട്ടിക്ക് പുറത്തുപോകുന്ന എം എല്‍ എമാര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കുമെന്നും കെ എം മാണി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. ജോസഫിന്‍റെ നീക്കം മുന്‍കൂട്ടി കണ്ടാണ് മാണിയുടെ പുതിയ തന്ത്രം.
എന്നാല്‍ ഇടുക്കിയിലെ കോണ്‍ഗ്രസ് നേതൃത്വം പുതിയ നീക്കത്തിന് എതിരാണ്. കേരളാ കോണ്‍ഗ്രസിലെ തറവാട്ടു കാരണവന്മാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഘടകകക്ഷികളെ സൃഷ്ടിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ അവസരങ്ങള്‍ നഷ്ടമാക്കരുതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.
ഇതോടെ പിജെ ജോസഫ് സമ്മര്‍ദ്ധത്തിലായി . ആരോടും ആലോചിക്കാതെ മാണിയും മകനും തനിച്ചാണ് തീരുമാനം എടുത്തതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ജോസഫ് നടത്തിയത് . പാര്‍ലമെന്ററി പാര്‍ട്ടി വിളിച്ചുകൂട്ടി സ്ഥാനാര്‍ഥിയെ തീരുമാനിച്ചാല്‍ മതിയെന്നും ഒരുപാട് പേര്‍ അംഗമായ സ്റ്റിയറിംഗ് കമ്മിറ്റി ചേരേണ്ടതില്ലെന്നുമായിരുന്നു മാണിയോട് ജോസഫ് ആവശ്യപെട്ടുകൊണ്ടിരുന്നത്.
എന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടിയും സ്റ്റിയറിംഗ് കമ്മിറ്റിയും വിളിച്ചുചേര്‍ത്ത മാണി ഒരു പടികൂടി കടന്ന് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ മണ്ഡലം പ്രസിഡന്റുമാര്‍ മുതല്‍ മുകളിലോട്ടുള്ള മുഴുവന്‍ ഭാരവാഹികളെയും വിളിച്ചുകൂട്ടി അഭിപ്രായം തേടിയതോടെ പാര്‍ട്ടിയില്‍ ജോസഫിന് പിന്തുണയില്ലെന്ന് തെളിയിച്ചു . ഈ നീക്കം ജോസഫിനെ വെട്ടിലാക്കി .
അതിനു ശ്രദ്ധ കിട്ടാതിരിക്കാനായിരുന്നു കോട്ടയത്തെ മാധ്യമ പ്രവര്‍ത്തകരെ സ്വാധീനിച്ച് ജോസഫിനെ സ്ഥാനാര്‍ഥിയാക്കാന്‍ മാണിയുടെ വീട്ടില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. പാര്‍ട്ടിക്കെതിരെ ചില മാധ്യമ പ്രവര്‍ത്തകരെ കൂട്ടുപിടിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചത് ജോസഫ് വിഭാഗത്തിലെ പ്രമുഖനായ നേതാവാണെന്നും മാണി കരുതുന്നു.
ഇതിനായി വലിയ തോതില്‍ പി ആര്‍ ഓപ്പറേഷന്‍ നടന്നു. മാണി വിഭാഗത്തിന്‍റെ പി ആര്‍ ഓപ്പറേഷന്‍ കഴിഞ്ഞ കുറെ നാളുകളായി ദയനീയ പരാജയവുമാണ് . അതോടെ മാധ്യമങ്ങള്‍ ജോസഫിനൊപ്പം ചേര്‍ന്നുനിന്ന് പ്രവര്‍ത്തിച്ചു . ഒടുവില്‍ മാണി സ്ഥാനാര്‍ഥിയുടെ പേര് എഴുതി കൊടുത്തയച്ചപ്പോള്‍ നാറിയത് ജോസഫ് മാത്രമല്ല കോട്ടയത്തെ മാധ്യമങ്ങള്‍ കൂടിയായിരുന്നു.