തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആശങ്ക അകലുന്നില്ല. ഇന്ന് 1251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. 814 പേർ ഇന്ന് രോഗമുക്തി നേടി. 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 73 പേർ. വിദേശത്ത് നിന്ന് 77, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 94. ആരോഗ്യപ്രവർത്തകർ 18. അഞ്ച് മരണം ഇന്ന് റിപ്പോർട്ട് ചെയ്തു.
മൂന്നാർ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലാണ് ഈ കാലവർത്തെ സംസ്ഥാനത്തെ ദുഖത്തിലാക്കിയത്. 30 മുറികളുള്ള നാല് ലയങ്ങൾ പൂർണ്ണമായി ഇല്ലാതായി. ആകെ 80ലേറെ പേർ താമസിച്ചിരുന്നു.
ഇതിൽ 15 പേരെ രക്ഷിച്ചു. 15 പേർ മരിച്ചു. മറ്റുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു. മരിച്ചവർ ഗാന്ധിരാജ്, ശിവകാമി, വിശാൽ, മുരുകൻ, രാമലക്ഷ്മി, മയിൽസാമി, കണ്ണൻ, അണ്ണാദുരൈ, രാജേശ്വരി, കൗസല്യ, തപസിയമ്മാൾ, സിന്ധു, നിതീഷ്, പനീർശെൽവം, ഗണേശൻ. ഇവരുടെ നിര്യാണത്തിൽ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം അശ്വാസ ധനം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കും.