കോട്ടയം : കൊറോണ മുക്തി നേടിയവരുടെ രക്തം സ്വീകരിച്ചുള്ള 'കോണ്‍വലസെന്റ് പ്ലാസ്മ' ചികിത്സ കേരളവും പരീക്ഷിക്കുന്നു . കോവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തിലെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്ന ചികിത്സാരീതി നടപ്പാക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നതെന്ന് ശ്രീചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ പറഞ്ഞു.
രോഗം ഭേദമായി 14 ദിവസം രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തതും കോവിഡ് 19 പരിശോധനയിൽ നെഗറ്റീവ് ആകുകയും ചെയ്തവരിൽ നിന്നാവും രക്തം സ്വീകരിക്കുകയെന്ന് ചികിത്സാരീതികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്‌ഡിഎ) വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ രക്തദാനത്തിനു മുന്നോടിയായി നടത്തുന്ന എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കുകയും ചെയ്യും.
സാധാരണ നിലയില്‍ രക്തദാനത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങളില്‍ ഇളവു ലഭിച്ചാലെ പരീക്ഷണവുമായി മുന്നോട്ടു പോകാന്‍ കഴിയുകയുള്ളുവെന്നും ഡോ. ആശ അറിയിച്ചു. ശ്രീചിത്ര ആയിരിക്കും പ്രധാന കേന്ദ്രം. മറ്റ് അഞ്ചു മെഡിക്കല്‍ കോളജുകള്‍ക്കും ഇതിനുള്ള സൗകര്യമുണ്ടായിരിക്കും. ഓരോ സ്ഥാപനവും എത്തിക്‌സ് കമ്മിറ്റിയില്‍നിന്ന് ഇതിനുള്ള അനുമതി നേടേണ്ടതുണ്ട്. എത്രയും പെട്ടെന്ന് അനുമതികള്‍ നേടിയെടുത്ത് ക്ലിനിക്കല്‍ ട്രയല്‍ നടത്താനാകുമെന്നും ഡോ. ആശ വ്യക്തമാക്കി.
ക്ലിനിക്കല്‍ ട്രയല്‍ നടത്താനുള്ള അനുമതി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിൽ (ഐസിഎംആര്‍) നിന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ലഭിച്ചു കഴിഞ്ഞു. ഇനി ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.