തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലുമായി ഇടതുമുന്നണി. ഭരണത്തുടർച്ചയ്‌ക്ക് സാധ്യമാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാകും പുറത്തു വരുകയെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ കൂടി വിജയ സാധ്യത ഉറപ്പിക്കുന്നുണ്ട് സിപിഎം.
മധ്യകേരളത്തിലെ ഫലം നിർണായകമാകുമെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ട്. പല മണ്ഡലങ്ങളിലും ബിജെപി വോട്ടുകൾ നിർണായകമാകുമെന്ന വിലയിരുത്തൽ ഇടതു മുന്നണിയിലുണ്ടെങ്കിലും അക്കാര്യം തുറന്ന് പറയാൻ നേതൃത്വം തയ്യാറാകുന്നില്ല. അതിനിടെ തെക്കൻ കേരളത്തിൽ ഇടതുമുന്നണി ശക്തമായ മുന്നേറ്റം നടത്തുമെന്ന സൂചനകളാണ് അവർ നൽകുന്നത്.
തെക്കൻ കേരളാത്തിലെ 30 മണ്ഡലങ്ങളിൽ 26ഉം നേടുമെന്ന വിലയിരുത്തലിലാണ് സിപിഎം. ജില്ലാ നേതൃത്വങ്ങളിൽ നിന്ന് ലഭ്യമായ കണക്കുകൾ പരിശോധിച്ചാണ് ഈ ഫലം പ്രവചിച്ചിരിക്കുന്നത്. നിർണായകമാകുന്ന തെക്കൻ കേരളത്തിലെ മുപ്പത് സീറ്റുകളിൽ 26 മണ്ഡലങ്ങളും നിലവിൽ എൽഡിഎഫിൻ്റെ കൈകളിലാണ്.
ഈ ഫലങ്ങൾ ഇത്തവണയും തുണയ്‌ക്കുമെന്ന് സിപിഎം വിലയിരുത്തൽ. ബിജെപി പ്രതീക്ഷയോടെ കാണുന്ന തിരുവനന്തപുരം ജില്ലയിലെ 14 സീറ്റുകളിൽ പതിനൊന്നും നേടാൻ കഴിയും. ത്രികോണ മത്സരം നടക്കുന്ന നേമത്ത് വിജയം നേടാൻ കഴിയുമെന്നും സിപിഎം ജില്ലാ നേതൃത്വം ഉറച്ച് വിശ്വസിക്കുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിൽ 11 സീറ്റുകൾ നേടുമെന്ന് ഉറച്ച് വിശ്വസിക്കുമ്പോഴും അരുവിക്കര, കോവളം, തിരുവനന്തപുരം മണ്ഡലങ്ങൾ ഇപ്രാവശ്യവും നഷ്‌ടപ്പെടുമെന്ന് സിപിഎം കണക്ക് കൂട്ടുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യുഡിഎഫ് വോട്ടുകൾ ബിജെപിക്ക് ലഭിച്ചെന്ന് സിപിഎം ആരോപിക്കുന്നുണ്ട്.
ത്രികോണ മത്സരങ്ങളടക്കം നടക്കുന്ന ചില മണ്ഡലങ്ങളിൽ ഭരണത്തുടർച്ചയ്‌ക്ക് സാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും സിപിഎം നേതൃത്വം വിലയിരുത്തു. യുഡിഎഫ് ശക്തമായ മത്സരം കാഴ്‌ചവെക്കുന്ന കൊല്ലം ഇത്തവണയും ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷ സിപിഎമ്മിനുണ്ട്.
കൊല്ലം, ചവറ, കുണ്ടറ, കരുനാഗാപ്പള്ളി മണ്ഡലങ്ങളിലും ജയിക്കും. ജില്ലയിലെ ബാക്കി 7 മണ്ഡലങ്ങളില്‍ അയ്യായിരത്തില്‍പ്പരം ഭൂരിപക്ഷം നേടുമെന്നും സിപിഎം വിലയിരുത്തുന്നുണ്ട്. ബിജെപി പ്രതീക്ഷയോടെ കാണുന്ന പത്തനംതിട്ട ജില്ലയിൽ കാര്യങ്ങൾ അനുകൂലമാകുമെന്ന വിശ്വാസമുണ്ട്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ നാലിടത്തും ജയിക്കാൻ കഴിയും.
ആറന്മുള, അടൂർ, കോന്നി, തിരുവല്ല എന്നീ മണ്ഡലങ്ങളിൽ വിജയം ഉറപ്പാണെന്ന് സിപിഎം വ്യക്തമാക്കുന്നുണ്ട്. അതേസമയം, കോന്നിയിലെ ഫലത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഇടതുമുന്നണി സ്ഥാനാർഥി ജനീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. മണ്ഡലത്തിൽ ബിജെപി - യുഡിഎഫ് ധാരണയുണ്ടായിരുന്നുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.