തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനിക്ക് വിട്ട കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറുന്നു. അനുകൂല വിധിക്ക് സാധ്യതയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം വിമനാത്താവളം അദാനിക്ക് വിട്ടു നൽകുന്നതിനെതിരെ തുടക്കം മുതൽ തന്നെ സംസ്ഥാന സർക്കാർ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. പ്രക്ഷോഭങ്ങളും നിയമ നടപടികളുമായി മുന്നോട്ട് പോയ സർക്കാർ ഇനി ഈ നീക്കങ്ങൾ പ്രയോജനം ചെയ്യില്ലെന്ന വിലയിരുത്തലിലാണ്.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി ഹൈക്കോടതി നേരെത്തെ തള്ളിയിരുന്നു. ഇത് കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചുകൊണ്ടാണ് ഹർജി തള്ളിയത്.
സംസ്ഥാനസർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ ടെണ്ടർ നടപടിയിൽ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമർശിച്ചത്.