റിയാദ് : വിദേശത്തുനിന്ന് വരുന്ന പ്രവാസികള്‍ക്ക് സൗജന്യമായി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താനുള്ള കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി കേളി കലാസാംസ്കാരിക വേദി.
വിദേശത്ത് നിന്നും വരുന്ന പ്രവാസികൾക്കായി കേന്ദ്ര സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധന പ്രകാരം വിദേശത്ത് നിന്നും 72 മണിക്കൂറിനുള്ളിൽ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റും വിമാനത്താവളത്തിൽ എത്തിയ ഉടനെ കോവിഡ് ഇല്ല എന്ന് സ്ഥിരീകരിക്കുന്ന തിനുള്ള ടെസ്റ്റും ചെയ്തിരിക്കണം. ഇതിനൊക്കെ പ്രവാസികൾ സ്വന്തം കയ്യിൽ നിന്നും തുക മുടക്കേണ്ടുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.
വിവിധ വിമാനത്താവളങ്ങളിൽ തോന്നിയത് പോലുള്ള തുകയാണ് ഇത്തരം പരിശോധനകൾക്ക് ഈടാക്കാൻ തുടങ്ങിയിരിക്കുന്നത്. തുച്ഛ വരുമാനക്കാരായ പ്രവാസികളെയും കുടുംബമായി വരുന്ന പ്രവാസികളേയുമാണ് ഇത് വലിയ തോതിൽ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആര്‍ടിപിസിആര്‍ ടെസ്റ്റ് സൗജന്യമായി നടത്താനുള്ള കേരള സർക്കാരിന്റെ തീരുമാനം വിദേശങ്ങളിൽ നിന്നും വരുന്ന പ്രവാസികൾക്ക് വലിയ ആശ്വാസം പകരുന്ന വാർത്തയാണ്.
കേരളസർക്കാരിന്റെ പ്രവാസികളെ സഹായിക്കുന്ന ഇത്തരം തീരുമാനം സ്വാഗതം ചെയ്യുന്ന തോടൊപ്പം യാത്രക്ക് മുൻപ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കണമെന്നുള്ള കേന്ദ്ര സർക്കാരിന്റെ പ്രവാസി വിരുദ്ധ തീരുമാനം ഉടൻ പിൻവലിക്കണമെന്നും കേളി സെക്രട്ടറിയറ്റ് ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.