തിരുവനന്തപുരം: ലോക് സഭ തെരഞ്ഞെടുപ്പ് പടിക്കലെത്തി നിൽക്കുമ്പോൾ രാഷ്ട്രീയകേരളം കാത്തിരിക്കുന്നത് മൂന്നു വിവാഹങ്ങൾക്ക്.അടുത്ത പത്തു ദിവസത്തിനിടെ വിവാഹിതരാകുന്നത് എകെ ബാലന്റെയും രമേശ് ചെന്നിത്തലയുടെയും ബെന്നി ബഹന്നാന്റെയും മക്കള്‍ . വിവാഹവേദി സജീവ രാഷ്ട്രീയ ചർച്ചകൾക്കും തെരഞ്ഞെടുപ്പ് ചർച്ചകൾക്കും സീറ്റ് വിഭജന ചർച്ചകൾക്കും ആയിരിക്കും പ്രധാനവേദിയാകുക
വെള്ളിയാഴ്ചയാണ് മന്ത്രി എ കെ ബാലന്‍റെ മകന്‍റെ വിവാഹം. എ കെ ജി സെന്‍ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ലോക കേരള സഭയിൽ പങ്കെടുക്കാൻ യു എ ഇയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കാൻ കഴിയില്ല. എന്നാൽ, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കൾ വിവാഹത്തിൽ പങ്കെടുക്കും. ഇടതുമുന്നണിയിലേക്ക് പുതുതായി എത്തിയ കക്ഷികളെയും ബാലൻ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്.
ഞായറാഴ്ച കൊച്ചിയിൽ വെച്ചാണ് രമേശ് ചെന്നിത്തലയുടെ മകന്‍റെ വിവാഹം. കോൺഗ്രസിന്‍റെ നിരവധി ദേശീയനേതാക്കൾ ഈ വിവാഹത്തിൽ പങ്കെടുക്കാൻ എത്തുമെന്നാണ് കരുതുന്നത്. അഹ്മദ് പട്ടേൽ, മുകുൾ വാസ്നിക്, ഗുലാം നബി ആസാദ് തുടങ്ങി നിരവധി ദേശീയ നേതാക്കൾ ചെന്നിത്തലയുടെ മകന്‍റെ വാവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയേക്കും.
ഫെബ്രുവരി 24നാണ് കൊച്ചിയിൽ യു ഡി എഫ് കൺവീനർ ബെന്നി ബെഹനാന്‍റെ മകളുടെ വിവാഹം. മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (എം) എന്നിവരുമായി സീറ്റ് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ രണ്ടു വിവാഹവേദികൾ കലുഷമായ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് വേദിയാകുമെന്നതിൽ തർക്കമില്ല.