Advertisment

കേരള നോളജ് മിഷനു തുടക്കം; 20 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങളുമായി പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം; നൈപുണി പരിശീലനത്തിനും തൊഴില്‍ കണ്ടെത്താനും വിശാല ജാലകം

New Update

publive-image

Advertisment

തിരുവനന്തപുരം: നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വൈജ്ഞാനിക സംരംഭങ്ങളെ ഏകോപിപ്പിക്കുന്നതിനും ഇതിനനുയോജ്യമായ തരത്തില്‍ യുവജനങ്ങളെ തയാറാക്കുന്നതിനുമായി കേരള നോളജ് മിഷന്‍ എന്ന പുതിയ സംരംഭത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

നൈപുണി പരിശീലനത്തിനും പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിനും യുവജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന വിശാല ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ഈ പദ്ധതിയുടെ കാതല്‍. ഇതുവഴി അടുത്ത അഞ്ചു വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴിവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. 'നേരത്തെ ജോലി ചെയ്തു പിന്നീട് വിട്ടുനില്‍ക്കുന്നവര്‍ക്കും അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്കും ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ആഗോള തൊഴില്‍ദാതാക്കളുമായി നേരിട്ടു ബന്ധപ്പെട്ട് അവസരങ്ങള്‍ കണ്ടെത്താം.

നൈപുണിക്കും അഭിരുചികള്‍ക്കും അനുസൃതമായ ജോലി കണ്ടെത്തുന്നതിനും പുതിയ തൊഴില്‍ നൈപുണി നേടിയെടുക്കാനും ഈ പോര്‍ട്ടല്‍ വഴി കഴിയും. അഭ്യസ്തവിദ്യരായ വനിതകള്‍ക്കാണ് ഇതുവഴി വലിയ അവസരമൊരുക്കുന്നത്,' മുഖ്യമന്ത്രി പറഞ്ഞു. http://knowledgemission.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കേരള സര്‍ക്കാര്‍ രൂപം നല്‍കിയ തന്ത്രപ്രധാന തിങ്ക് ടാങ്കും ഉപദേശക സമിതിയുമായ കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റ ജിക് കൗണ്‍സില്‍ (K-DISC) ആണ് കേരള നോളജ് മിഷന് മേല്‍നോട്ടം വഹിക്കുന്നത്.

കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജിയുടെ സഹകരണത്തോടെയാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്. അഭ്യസ്തവിദ്യരെ നൈപുണി പരിശീലനം നല്‍കി ഈ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യരാക്കിത്തീര്‍ക്കും.

തൊഴിലില്ലാത്ത അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ അവരുടെ കഴിവുകള്‍ കണക്കിലെടുത്ത് കമ്പനികള്‍ക്കു വേണ്ടുന്ന നൈപുണി പരീശീ ലനവും ഇതുവഴി നല്‍കും. ലക്ഷക്കണിക്ക് പ്രൊഫണലുകള്‍ക്ക് ഇതു പ്രയോജനപ്പെടും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഐസിടി അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സഹകരണവും ഈ പദ്ധതിക്കുണ്ട്.

ഡേറ്റ അനലിറ്റിക്‌സ്, മെഷീന്‍ ലേണിങ്, നിര്‍മ്മിത ബുദ്ധി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഫുള്‍ സ്റ്റാക്ക് ഡെലപ്‌മെന്റ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന്‍, മീഡിയ, സിന്തറ്റിക് ബയോളജി, ജെനിറ്റിക് എഞ്ചിനീയറിങ്, അഗ്രികള്‍ചറല്‍ കണ്‍സല്‍ട്ടിങ്, തുടങ്ങി കാലോചിതവും തൊഴില്‍ വിപണി ആവശ്യപ്പെടുന്നതുമായ വൈവിധ്യ മേഖലകളിലാണ് നൈപുണി പരിശീലനം നല്‍കുക. അഭ്യസ്തവിദ്യരെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ആഗോള തൊഴില്‍ വിപണിയുമായി ബന്ധപ്പെടുത്തുന്നതിനാണ് ഈ ബൃഹദ് പദ്ധതി.

കേരളത്തില്‍ ഒരു വൈജ്ഞാനിക സമ്പദ്ഘടന സൃഷ്ടിക്കുവാന്‍ ഉതകുന്ന ഈ പദ്ധതിയുടെ നിര്‍വഹണ ചുമതല, കെ-ഡിസ്‌കിനാണ്. സംസ്ഥാനത്ത് നവീന ആശയ ങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് ആരോഗ്യകരവും അനുയോജ്യവുമായ ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനും പുതിയ ദിശകള്‍ പ്രതിഫലിപ്പിക്കുന്ന നേതൃത്വപരമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമാണ് കെ-ഡിസ്‌ക് ലക്ഷ്യമിടുന്നത്.

ചടങ്ങില്‍ ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക് അധ്യക്ഷത വഹിച്ചു. കെ-ഡിസ്‌ക് ചെയര്‍മാന്‍ ഡോ. കെ.എം എബ്രഹാം വിഷയാവതരണം നടത്തി. തൊഴില്‍, എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി ജലീല്‍, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ഏണസ്റ്റ് ആന്റ് യങ് ഇന്ത്യ ഓപറേഷന്‍സ് ഡയറക്ടര്‍ റിചാര്‍ഡ് ആന്റണി. അഡ്വ. വി.കെ പ്രശാന്ത് എംഎല്‍എ, ഡോ. ശശി തരൂര്‍ എംപി, മേയര്‍ ആര്യ രാജേന്ദ്രന്‍ എസ്, അഡി. ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ്, കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ എസ് ഐഎഎസ്, ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫിറുല്ല ഐഎഎസ്, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ഐസിടി അക്കാദമി സിഇഒ സന്തോഷ് കുറുപ്പ് എന്നിവര്‍ പങ്കെടുത്തു. കെ-ഡിസ്‌ക് സെക്രട്ടറി സജിത പി.പി നന്ദി അറിയിച്ചു.

 

 

trivandrum news
Advertisment