തിരുവനന്തപുരം: അടച്ചുപൂട്ടലിനു ശേഷം സംസ്ഥാനത്ത് മദ്യവില കൂട്ടിയേക്കും. സംസ്ഥാനത്തിന്‍റെ വരുമാനം വർധിപ്പിക്കാൻ മദ്യത്തിൻമേലുള്ള നികുതി കൂട്ടുന്നതിനാണ് ആലോചന. നിലവിൽ മദ്യത്തിന് ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചതിനെ തുടർന്ന് മദ്യവിൽപന പുനരാരംഭിച്ച ഡൽഹിയും ഉത്തർപ്രദേശും നികുതി വർധിപ്പിച്ചിരുന്നു. ഡൽഹി 70% ആണ് നികുതി കൂട്ടിയത്. ഇതിന്‍റെ ചുവടുപിടിച്ചാണ് മദ്യവിൽപന പുനരാരംഭിക്കുമ്പോൾ നികുതി കൂട്ടുന്നത് കേരളവും പരിഗണിക്കുന്നത്.
വരുമാനം കുത്തനെ താഴ്ന്ന സംസ്ഥാനത്തിന് പിടിച്ചു നിൽക്കാൻ മദ്യനികുതി വർധിപ്പിക്കണമെന്ന നിർദ്ദേശം ധനവകുപ്പാണ് മുന്നോട്ട് വച്ചിരിക്കുന്നത്. രാഷ്ട്രീയ തീരുമാനത്തിന്റെ കൂടെ അടിസ്ഥാനത്തിലാകും തുടർനടപടി.
വില കുറഞ്ഞ ഇന്ത്യൻ നിർമിത വിദേശമദ്യം 202%, ബിയർ 102%, വിദേശ നിർമിത വിദേശമദ്യം 80% എന്നിങ്ങനെയുമാണ് നികുതി. 2018ൽ പ്രളയത്തിനു പിന്നാലെ വരുമാനം വർധിപ്പിക്കാനായി എക്സൈസ് ഡ്യൂട്ടി മൂന്നര ശതമാനം വരെ 100 ദിവസത്തേയ്ക്കു വർധിപ്പിരുന്നു.
ലോക്ഡൗണിനു പിന്നാലെ മദ്യത്തിനുള്ള ആവശ്യം വൻതോതിൽ ഉയരുമെന്നതിനാൽ എക്സൈസ് ഡ്യൂട്ടിയിൽ 5% വർധന വരുത്തിയാലും പ്രതിമാസം 150 കോടിയിലേറെ അധിക വരുമാനം ലഭിച്ചേക്കാം. 1200 കോടിയാണ് സർക്കാരിന്റെ പ്രതിമാസ മദ്യവിറ്റുവരവ്.