തിരുവനന്തപുരം തൊണ്ണൂറ്റിയൊമ്പത് ആടുകൾ കൂടെയുള്ളപ്പോഴും കൂട്ടം തെറ്റിയ ഒരു കുഞ്ഞാടിനെത്തേടി പോകുന്നവനാണ് നല്ല ഇടയൻ എന്ന് കണ്ടെത്തിയത് യേശുദേവനാണ്. നല്ല അധ്യാപകൻ നല്ല ഇടയാനായിരിക്കണമെന്നാണ് സങ്കല്പം. സമൂഹത്തിലെ ഏറ്റവും എളിയവന്റെ ജീവിതത്തെ കൂടുതൽ ജീവിതയോഗ്യമാക്കി തീർക്കുന്നതിനുള്ള പ്രവർത്തനമാണ് നന്മ എന്ന് നിർവ്വചിച്ചത് മഹാത്മാഗാന്ധിയുമാണ്. നല്ല ഭരണാധികാരിയുടെ ലക്ഷണം വിവരിക്കവെയാണ് ഗാന്ധിജി ഇങ്ങനെ പറഞ്ഞത്.
കേരള മോഡൽ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയപ്പോൾ യേശുദേവനും മഹാത്മാ ഗാന്ധിയും ക്ലാസ്സ് മുറിക്ക് പുറത്തായ കാര്യം പക്ഷെ, മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞില്ല. നിഷ്കളങ്കനായ വിദ്യാഭാസ മന്ത്രിയെ വെറുതെ വിടാം ദാരിദ്ര്യം അറിഞ്ഞ ബാല്യമുള്ള മുഖ്യമന്ത്രീ, അങ്ങ് ദാരിദ്രരെ ഓർക്കണമായിരുന്നു. ദരിദ്രർ അവഗണയ്ക്കപ്പെടുന്നു എന്ന് മാത്രമല്ല; അവർ പരിഹസിക്കപ്പെടുകയും ചെയുന്നു എന്നതാണ് സത്യം.
ഓൺലൈൻ - സ്മാർട്ട് ക്ലാസ്സുകൾ നടത്തണമെങ്കിൽ അതിനുള്ള സൗകര്യം സ്കൂളുകളിലുള്ള 54 ലക്ഷം വിദ്യാർത്ഥികൾക്കും ഉണ്ടായിരിക്കണം. ഈ സൗകര്യങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കുമുണ്ട് എന്നുറപ്പാക്കാൻ എന്തെങ്കിലും പഠനം സർക്കാർ നടത്തിയിട്ടുണ്ടോ? ഈ കാര്യങ്ങൾ ഇല്ലാത്ത ലക്ഷകണക്കിന് വിദ്യാർത്ഥികൾ കേരളത്തിലുണ്ട്. അവർ എങ്ങനെ പഠിക്കുമെന്നാണ് അങ്ങ് കരുതുന്നത്.
ഇവിടെയാണ് മുഖ്യമന്ത്രീ, അങ്ങ് ദരിദ്രരായ വിദ്യാർത്ഥികളെ അവഗണിക്കുകയും അവമതിക്കുകയും ചെയ്യുന്നത്. ഒന്നുകിൽ ഈ മുഴുവൻ വിദ്യാർത്ഥികൾക്കും സ്മാർട്ടാകാൻ അവസരം നൽകുക. അല്ലെങ്കിൽ അവരെ പരിഹസിക്കുന്നത് ഒഴിവാക്കുകയെങ്കിലും ചെയ്യുക.
ദരിദ്രൻ പരിഹസിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയുന്ന അവസ്ഥയാകരുത് കേരള മോഡൽ. ദരിദ്രന്റെയും അവഗണിക്കപ്പെട്ടവരുടേയും ആത്മാഭിമാനത്തെ ഉയർത്തിപിടിക്കുന്നതിന് വേണ്ടി പരിശ്രമിച്ചവരാണ് വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും കേരളത്തിൽ എല്ലാവർക്കും നല്കാൻ പരിശ്രമിച്ചത്. അത് ഇന്ത്യ സ്വാതന്ത്യം നേടുന്നതിനും മുമ്പുള്ള കാര്യം. രാഷ്ട്രീയ കക്ഷികൾക്ക് ഈ കേരള മോഡലിൽ കാര്യമായ പങ്കില്ല എന്നതും മറക്കരുത്.മുഖ്യമന്ത്രീ, അങ്ങ് സൃഷ്ടിച്ച കേരള മോഡലിൽ ദരിദ്രന്റെ സ്ഥാനമെന്ത് എന്ന ആത്മപരിശോധന നടത്താൻ അങ്ങ് തയ്യാറാകണം.