കോഴിക്കോട് : ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മണിചെയിൻ മാഫിയ സജീവമാകുന്നു. ലോക്കഡൗണ് സമയത്ത് നിരവധി ആളുകൾക്ക് തൊഴിലുകൾ നഷ്ടപ്പെടുന്നത് മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി ഇ കൊമേഴ്‌സ് എന്ന പേരിൽ കച്ചവടം നടത്തുന്നതിനൊപ്പം പിന്നാമ്പുറത്ത് മണിചെയിൻ ബിസിനസ്സ് പൊടിപൊടിക്കുന്നു.
800 രൂപയ്ക്ക് ജോയിൻ ചെയ്ത് മാസം ലക്ഷങ്ങൾ സമ്പാദിക്കാം എന്നാണ് കമ്പനിയുടെ വാഗ്ദാനം. വളരെ വേഗത്തിൽ വളരുന്ന കമ്പനിയാണ് തങ്ങളുടേത് എന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ മുതിർന്ന ലീഡേഴ്‌സ് സോഷ്യൽ മീഡിയ വഴി അവർക്ക് ലഭിച്ച വരുമാനം എന്ന ലേബലിൽ പോസ്റ്ററുകൾ തയ്യാറാക്കിയും ആളുകളെ കെണിയിൽപ്പെടുത്തുന്നു.
ഇന്ത്യയിൽ മൾട്ടി ലെവൽ മാർക്കറ്റിങ് രീതിയിൽ ബിസിനസ്സ് ചെയ്യുവാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിർദ്ദേശങ്ങൾ പാലിച്ചു മാത്രമേ ചെയ്യാവൂ എന്നിരിക്കെ കേന്ദ്ര സർക്കാറിന്റെ കൺസ്യുമർ അഫേഴ്‌സിൽ പോലും രജിസ്റ്റർ ചെയ്യാതെ ആളുകളിൽ നിന്നും പണം പിരിച്ചുകൊണ്ടിരിക്കുകായാണ്. കമ്പനിയുടെ വെബ്‌സൈറ്റിൽ ഉടമയുടെ പേരോ മറ്റുള്ള സർട്ടിഫിക്കറ്റോ ഇതുവരെ നൽകിയിട്ടില്ല എന്നതും തട്ടിപ്പിന്റെ രൂപം വ്യക്തമാക്കുന്നു.
കുറഞ്ഞ തുകയ്ക്ക് ഇതിൽ ജോയിൻ ചെയ്യാം എന്നതാണ് ജനങ്ങളെ പ്രധാനമായും ഇത്തരത്തിൽ ഉള്ള കമ്പനികളിലേക്ക് ആകർഷിക്കുന്നത്. നഷ്ടപ്പെട്ടാലും കുറഞ്ഞ സംഖ്യയല്ലേ പോകുക എന്നാണ് ഇത്തരം കമ്പനിയിൽ ജോയിൻ ചെയ്തവർ പറയുന്നത്. എന്നാൽ കമ്പനി പണവുമായി മുങ്ങി കഴിഞ്ഞാൽ ഇതിൽ ജോയിൻ ചെയ്തവർ അവർ ജോയിൻ ചെയ്യിപ്പിച്ചവരുടെ പോലും പണം തിരികെ നൽകേണ്ട അവസ്ഥ വന്നു ചേരും.
ഈ കമ്പനിയുടെ ഉടമ വർഷങ്ങൾക്ക് മുൻപും സമാനമായ തട്ടിപ്പ് നടത്തി ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്. കേരളത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന യഥാർത്ഥ മൾട്ടി ലെവൽ മാർക്കറ്റിങ് ബിസിനസ്സിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ആണ് ഇത്തരത്തിൽ ഉള്ള വ്യാജ കമ്പനികൾ ഭീഷണിയാകുന്നത് .
ഈ കമ്പനിയെക്കൂടാതെ നിരവധി നിക്ഷേപ പദ്ധതികളും സജീവമാണ്. കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗ്ഗ നിർദ്ദേശം പ്രകാരം ഒരു ഡയറക്ട് സെല്ലിംഗ് കമ്പനിയിലും ഇത്ര രൂപയ്ക്ക് ജോയിൻ ചെയ്യാം എന്നത് പാടില്ല എന്ന് വ്യക്തമാക്കിയതാണ്. എന്നാൽ അതെല്ലാം കാറ്റിൽ പറത്തിയാണ് ഇവിടെ ഡയറക്ട് സെല്ലിംഗ് കമ്പനി എന്ന വ്യാജേന ചില കമ്പനികൾ പ്രവർത്തിക്കുന്നത് . കോവിഡ് 19 ന്റെ പേരിൽ പോലും ഈ രീതിയിൽ പണം പിരിക്കുന്നുണ്ട്. ഇത്തരം കമ്പനികളിൽ പണം മുടക്കുന്ന ആളുകൾക്ക് ധനനഷ്ടം മാത്രമല്ല ജയിൽ ശിക്ഷ കൂടി അനുഭവിക്കേണ്ടി വരുമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ഓർമിപ്പിക്കുന്നു.