ഡൽഹി: കാസർകോട് സ്വദേശിയുടെ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലിൽ ഐ.എസ് നടത്തിയ ചാവേർ ആക്രമണത്തിൽ പങ്കെടുത്തത് 11 ഭീകരർ. ആക്രമണം നടത്തിയ 11 ഭീകരരെയും അഫ്ഗാൻ സൈന്യം വെടിവച്ചുകൊന്നു. കാസർകോട് പടന്ന സ്വദേശി ഡോ. കെ.പി ഇജാസിനൊപ്പം രണ്ട് ഇന്ത്യക്കാർ കൂടി ചാവേർ ആക്രമണത്തിൽ പങ്കെടുത്തിരുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു.
അബു ഹയാൻ എന്ന പേരിലാണ് കാസർകോട് സ്വദേശിയായ ഇജാസ് ഐ.എസിൽ അറിയപ്പെടുന്നത്. അബു റവാഹ (ഇന്ത്യ), ഖൈബർ (അഫ്ഗാനിസ്ഥാൻ) സാദ് (ഇറാൻ), അബു അലി (പാകിസ്ഥാൻ), അഹ്മദ് (തജികിസ്ഥാൻ), അബു നോവ (ഇന്ത്യ), - ഡോ. അബു ഹയാൻ (ഇന്ത്യ), ഖാരി ഒസാമ (ഇറാൻ), അബുബക്കർ (തജികിസ്ഥാൻ), ഇസ്മായിൽ (തജികിസ്ഥാൻ), ഇദ്രിസ് (തജികിസ്ഥാൻ) എന്നിവരാണ് ചാവേർ ആക്രമണത്തിൽ പങ്കെടുത്തത്. ഇവർ കൊല്ലപ്പെട്ടെന്ന് ഐ.എസ് വൃത്തങ്ങൾ സ്ഥിരീകരിച്ചതിന്റെ തെളിവുകളും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു.
കാബുളില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെയുള്ള ജയിലിന് നേരെ ഞായറാഴ്ചയാണ് ആക്രമണം നടന്നത്. 29 പേര്‍ കൊല്ലപ്പെടുകയും അന്‍പതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് ജയിലിന് മുന്നില്‍ കാര്‍ ബോംബ് സ്‌ഫോടനം നടന്നു. ഇതിനു പിന്നാലെഐഎസ് ഭീകരര്‍ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ത്തു.