ജൂൺ മാസത്തിൽ പരിസ്ഥിതി ദിനാചരണവും വാരാചരണവും തകൃതിയായി നടക്കുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി അർത്ഥപൂർണ്ണമായ ആശയങ്ങളുമായി അരുൺ സ്വന്തം ചെലവിൽ കോഴിക്കോട്ടു നിന്നും കൊച്ചിയിലേക്ക് സൈക്കിളിൽ പരിസ്ഥിതി പര്യടനം നടത്തുന്നു.
ലോക ശ്രദ്ധ പിടിച്ചു പറ്റിയ പരിസ്ഥിതി ആഭിമുഖ്യ ഗൃഹങ്ങളുടെയും പ്രകൃതിജീവനത്തിന്റെയും പ്രചാരകനാണ് എറണാകുളം അമ്പലമേട് സ്വദേശിയായ ഈ യുവാവ്. ടീ ഷർട്ടിൽ പ്രിന്റു ചെയ്ത മുദ്രാവാക്യത്തിൽ നിന്നു തന്നെ ആർക്കും വായിച്ചെടുക്കാനാവും അരുണിന്റെ യാത്ര ഉദ്ദേശ്യം.
ശാന്തി വനം സംരക്ഷിക്കുക എന്ന പ്രമേയത്തെയാണ് യാത്ര കേന്ദ്രീകരിക്കുന്നതെങ്കിലും മുഴുവൻ വനങ്ങളും സംരക്ഷിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക എന്ന ആശയത്തെയാണ് പ്രചരിപ്പിക്കുന്നത്. വർഷങ്ങളായി പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവമാണ് ഇദ്ദേഹം.
മുള കൊണ്ട് നിർമിച്ച വീട്ടിൽ പ്രകൃതിയോടിണങ്ങിയാണ് താമസം. വീട്ടിൽ ഏത് കൊടും വേനലിലും ഫാനോ എ.സിയൊ ആവശ്യമില്ല. സർലീ ഡിസ്ക് ട്രക്കർ എന്ന അമേരിക്കൻ നിർമിത സൈക്കിളിലാണ് സഞ്ചാരം. ഇതിൽ തന്നെ അടുത്തായി തായ്‌ലൻഡ് പര്യടനവും നടത്തും.
പിന്നിടുന്ന വഴികളിൽ അരുണിനെ സ്വീകരിക്കാൻ സംഘടനകളെ കണ്ടില്ല. ആളും ആരവങ്ങളുമില്ല. വഴിയിൽ കണ്ടു മുട്ടുന്ന സാധാരണക്കാരുമായി സംവദിച്ചും കയ്യിൽ കരുതിയ വിത്തുകൾ വിതരണം ചെയ്തും ലളിത സുന്ദരമാണ് യാത്ര. വെള്ളിയാഴ്ച രാവിലെ കോഴിക്കോട്ടു നിന്നും ആരംഭിച്ചതാണ് യാത്ര. ചൊവ്വ വൈകീട്ടോടെ ശാന്തിവനത്തിൽഎത്തിച്ചേരും.
ആഗോള താപനത്തിന്റെ പ്രാദേശിക പ്രതിഫലനങ്ങൾ രൂക്ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാട്ടുപച്ചത്തുരുത്തുകൾ സംരക്ഷിക്കേണ്ടത് എന്തിനെന്നും ഇനിയങ്ങോട്ട് നാം സ്വീകരിക്കേണ്ടുന്ന പാർപ്പിട – പുരയിട-പരിസ്ഥിതിമാതൃക എന്തായിരിക്കണമെന്നതിനും അരുൺ തഥാഗത്തിനു വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇപ്പോൾ നടക്കുന്ന ഉപരി വിപ്ലവമായ പരിസ്ഥിതി പുനഃസ്ഥാപന ആശയങ്ങളോട്പ്രകൃതി സ്നേഹിയായ ഈ ചെറുപ്പക്കാരൻ വിയോജിക്കുന്നു.
ഓരോ ജൂൺ അഞ്ചിനും വൃക്ഷതൈ നടീൽ ഒരു പ്രഹസനമാവുകയാണ്. തൈകളുടെ സംരക്ഷണം നടത്താതെ,പഴയ മരച്ചുവട്ടിൽ തന്നെയാണ് നാം തണൽ തേടിഇപ്പോഴും നിൽക്കുന്നത്. മരം നടണമെന്നില്ല, മരം വെട്ടി മാറ്റാതിരുന്നാൽ മതി.
സംസ്ക്കാരത്തിന്റെ പൈതൃക സമ്പത്തായ ആദിവാസികൾ മരം നടാറില്ല, വെട്ടിമാറ്റാറുമില്ല. അരുൺ പറയുന്നു. ഈപ്രശാന്ത സുന്ദരമായ പ്രകൃതി സംരക്ഷിച്ചു പരിപാലിക്കേണ്ടതുണ്ട്. കാലാന്തരങ്ങള്‍ കഴിഞ്ഞാല്‍ ഒരിടത്തും ഫലങ്ങള്‍ തരുന്ന വൃക്ഷലതാദികളോ വിഭവങ്ങള്‍ നല്‍കുന്ന നെല്‍കതിരുകളോ പുഷ്പങ്ങള്‍ നിറഞ്ഞ് നിന്ന് സൗരഭ്യം പരത്തുന്ന മലര്‍വാടികളോ കാണാന്‍ കഴിഞ്ഞെന്നു വരില്ല.
പ്ലാസ്റ്റിക് ഭൂമിയെ അത്രമേൽ വരിഞ്ഞു മുറുക്കി കൊണ്ടിരിക്കുന്നു. ജലാശയങ്ങൾ മാലിന്യം തള്ളാനുള്ള ഇടമായി മാറി കൊണ്ടിരിക്കുന്നു. കുടിവെള്ളത്തിനായി അടിപിടികളുണ്ടാകുന്നു. പ്രകൃതി വിഭവങ്ങള്‍ക്ക് പരക്കംപായുന്ന ഒരു ദുരവസ്ഥക്ക് പരിഹാരമുണ്ടാകണമെങ്കില്‍ പരിസ്ഥിതിയെ നാം സംരക്ഷിച്ചേ തീരൂ. പരിസ്ഥിതി സംരക്ഷണം ജീവന്റെഭാഗവും ഉത്തമ ജീവിതം നയിക്കുന്നതിന് അനിവാര്യവുമാണ്.