ഡൽഹി: ആറ്റിങ്ങൽ മണ്ഡലത്തിലെ റെയിൽവേ ആവശ്യങ്ങളിൽ നടപടിയാവശ്യപ്പെട്ട് അടൂർ പ്രകാശ് എം. പി റെയിൽവേ ബോർഡ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി.
തിരുവനന്തപുരം ഡിവിഷനിലെ പ്രധാന സ്റ്റേഷനായ ചിറയിൻകീഴിലും, കടക്കാവൂരിലും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണമെന്നുള്ളത് യാത്രക്കാരുടെ നിരന്തര ആവശ്യമാണ്. പരശുറാം, അമൃത, മാവേലി, പുനലൂർ- കന്യാകുമാരി പാസഞ്ചർ ട്രെയിനുകൾക്ക് ഈ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിൽ ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.
ദക്ഷിണ റെയിൽവേ ജനറൽ മാനേജർ തിരുവനന്തപുരത്തു വിളിച്ച എം. പി മാരുടെ യോഗത്തിൽ ഉന്നയിച്ച ആവശ്യങ്ങളിലും നടപടി എടുത്തിട്ടില്ല.
തീർത്ഥാടന കേന്ദ്രങ്ങളായ വർക്കല ശിവഗിരിയും വരാണസിയും ബന്ധിപ്പിച്ചു ഒരു പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നത് പരിഗണിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഇക്കാര്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് ചെയർമാൻ ഉറപ്പ് നൽകി.