തിരുവനന്തപുരം: ഒരു വ്യാഴവട്ടക്കാലം സി പി എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കേരള രാഷ്ട്രീയം നിയന്ത്രിച്ചതും മുതലെടുത്തതും സ്ത്രീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു. സൂര്യനെല്ലി, ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭം, കിളിരൂര്‍, സോളാര്‍ പെണ്‍വാണിഭങ്ങള്‍ ചിലത് മാത്രം.
സൂര്യനെല്ലി കേസ് 16 വര്‍ഷവും ഐസ്ക്രീം പാര്‍ലര്‍ കേസ് 15 വര്‍ഷവും വിവാദമാക്കി നിര്‍ത്താനും 3 അസംബ്ലി തെരഞ്ഞെടുപ്പുകളെ അതിജീവിക്കാനും ഉപയോഗിച്ചു. ഏറ്റവും ഒടുവില്‍ സോളാര്‍ പീഡനത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ആയുധമാക്കിയതായിരുന്നു ഏറ്റവും ഹീനമായത്.
74 കാരനായ ഉമ്മന്‍ചാണ്ടിക്കെതിരെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും ഉന്നയിച്ച ആരോപണങ്ങള്‍ ക്രൂരമായിപ്പോയെന്ന്‍ വിമര്‍ശിച്ചത് ഒടുവില്‍ സി പി എമ്മിനുള്ളില്‍ നിന്നുള്ളവര്‍ തന്നെയായിരുന്നു. 3 അന്വേഷണ സംഘങ്ങളെ ഈ കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചെങ്കിലും കേസ് ഏറ്റെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തയാറായില്ല. അത്ര ഹീനമായിരുന്നു ആരോപണങ്ങള്‍.
എന്നാല്‍ ഇന്നത് സി പി എം നേതാക്കള്‍ക്ക് നേരെ തിരിഞ്ഞുകുത്തിയിരിക്കുന്നത് സ്വന്തം കുടുംബത്തില്‍ നിന്നുതന്നെയാണ്. അതും ജനത്തിന് പലതും ബോധ്യമാകുന്ന രീതിയില്‍.
രാഷ്ട്രീയ വിയോജിപ്പുകളുടെ പേരില്‍ എതിര്‍ പാര്‍ട്ടിക്കാര്‍ക്കും അവരുടെ കുടുംബത്തിനുമെതിരെ നിര്‍ദാക്ഷണ്യം ആരോപണം ഉന്നയിക്കുകയും അതുപയോഗിച്ച് അക്രമസമരങ്ങള്‍ക്ക് നേതൃത്വ൦ നല്‍കുകയും ചെയ്തവര്‍ ഇന്ന് ഇരുകൈകള്‍കൊണ്ടും മുഖം മറയ്ക്കുകയാണ്. കമ്മ്യൂണിസ്റ്റുകാര്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ലെങ്കിലും അങ്ങനൊന്നുണ്ടെന്ന് അവരെ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.
പ്രതിരോധിക്കാന്‍ പോലും കഴിയാത്തവിധം ശക്തമായ ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പരാതിക്കാരിയുടെയും കുഞ്ഞിന്റെയുമൊപ്പമുള്ള പ്രതിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നില്ലെങ്കിലും അതൊക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ സുലഭമാണ്.
എന്നിട്ടും അന്തസില്ലാത്ത പ്രത്യാക്രമണം നടത്താന്‍ നില്‍ക്കാതെ രാഷ്ട്രീയ എതിരാളികളുടെ കുടുംബത്തുണ്ടായ അത്യാഹിതത്തില്‍ യു ഡി എഫ് നേതാക്കള്‍ പ്രതികരണത്തില്‍ കാണിക്കുന്ന മിതത്വമാണ് ഇടത് നേതാക്കള്‍ കണ്ടുപഠിക്കേണ്ടത്.
ഇടതുപക്ഷ ശൈലി വച്ചാണെങ്കില്‍ ഇപ്പോള്‍ നിയമസഭയില്‍ വരെ ഉന്നയിക്കാന്‍ പാകത്തിലുള്ള ആരോപണങ്ങളാണ് പുറത്തുയര്‍ന്നിരിക്കുന്നത്. എന്നാല്‍ അതുപയോഗിച്ച് സര്‍ക്കാരിനെയോ ഭരണകക്ഷിയെയോ കരിവാരി തേയ്ക്കാന്‍ അവരത് ഉപയോഗിക്കുന്നില്ല.
ഗൌരവപൂര്‍വ്വം ചിന്തിക്കുകയും നല്ല നിലയില്‍ പൊതുപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന സി പി എം നേതാക്കള്‍ പോലും ഇപ്പോള്‍ തങ്ങളുടെ മുതിര്‍ന്ന നേതാക്കളെ ഉപദേശിക്കുന്നത് അതാണ്. അശ്ലീല രാഷ്ട്രീയം ഉപയോഗിച്ച് അന്തസുള്ള രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ ഇതൊരു നിമിത്തമായി മാറണമെന്ന ഉപദേശമാണ് അവര്‍ നേതൃത്വത്തിന് കൈമാറുന്നത്.
തുടക്കത്തില്‍പ്പറഞ്ഞ ആരോപണങ്ങളുടെ പേരില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഉശിരോടെ സമരങ്ങള്‍ക്ക് അണിനിരന്ന ബൃന്ദ കാരാട്ട് മുതല്‍ പി കെ ശ്രീമതി, കെ കെ ലതിക, കെ കെ ശൈലജ, ടി എന്‍ സീമ, സുജാത വരെയുള്ളവരെയൊന്നും പുതിയ ആരോപണങ്ങളുടെ പേരില്‍ തെരുവില്‍ കണ്ടില്ലല്ലോ എന്ന സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.