തിരുവനന്തപുരം: കോണ്‍ഗ്രസ് - സി പി എം നേതാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ മത്സരിച്ച് ബി ജെ പി നേതാക്കള്‍ രംഗത്ത്. ഇതിനായി നേതൃരംഗത്തുള്ള മിക്ക നേതാക്കളും തങ്ങള്‍ക്ക് വ്യക്തിപരമായി അടുപ്പമുള്ള കോണ്‍ഗ്രസ് - ബി ജെ പി നേതാക്കളെ നേരിട്ടും ഫോണില്‍ വിളിച്ചും വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്നാണ് ആരോപണം.
ശക്തരായ കോണ്‍ഗ്രസ്, സി പി എം നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ കഴിയണമെന്നാണ് സംസ്ഥാന ഘടകത്തിന് അമിത് ഷാ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇത് നടപ്പിലാക്കി ദേശീയ നേതൃത്വത്തിന് മുമ്പില്‍ 'കഴിവ്' തെളിയിക്കാന്‍ സംസ്ഥാന നേതാക്കള്‍ തമ്മില്‍ മത്സരമാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ശ്രീധരന്‍പിള്ള മുന്‍കയ്യെടുത്ത് അടുത്തിടെ പാര്‍ട്ടിയിലെത്തിച്ച മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ജി രാമന്‍നായരും ജെ പ്രമീളാദേവിയും എടുക്കാചരക്കുകളാണെന്നാണ് എതിര്‍ വിഭാഗങ്ങള്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസുകാര്‍ക്കുപോലും ആവശ്യമില്ലാതിരുന്ന ഇവരെ പാര്‍ട്ടിയിലെത്തിച്ച് ഉന്നത പദവികള്‍ നല്‍കിയിരിക്കുന്നത് വെറും പ്രഹസനമാണെന്നാണ് മുരളീധരന്‍, കൃഷ്ണദാസ് വിഭാഗങ്ങളുടെ വിമര്‍ശനം. അതിനാല്‍ തന്നെ ബി ജെ പി വേദികളില്‍ ഇവര്‍ക്ക് അവസരം നല്‍കാന്‍ മറുവിഭാഗങ്ങള്‍ തയാറാകുന്നുമില്ല.
ഇത്തരം എടുക്കാ ചരക്കുകള്‍ക്ക് പകരം യൂത്ത് കോണ്‍ഗ്രസില്‍ നിന്നും ഡി വൈ എഫ് ഐയില്‍ നിന്നും സംസ്ഥാന നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കമാണ് ഈ വിഭാഗങ്ങള്‍ നടത്തിയത്. കഴിഞ്ഞ ദിവസം ബി ജെ പി സംസ്ഥാന സെക്രട്ടറിയായ യുവ നേതാവ് കോണ്‍ഗ്രസിന്റെ യുവ നേതാവിനെ വിളിച്ച് ക്ഷണം അറിയിച്ചിരുന്നു.
'വിളിച്ചതിന് നന്ദി, ആദ്യം നിങ്ങടെ പാര്‍ട്ടിയിലെ തമ്മിലടി അവസാനിപ്പിക്കാന്‍ നോക്ക്' എന്ന് മറുപടി നല്‍കി നേതാവ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നെന്ന് പറയുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒരു ഡസനിലേറെ കോണ്‍ഗ്രസ് നേതാക്കളെയും ഏതാനും സി പി എം നേതാക്കളെയും ബി ജെ പി നേതൃത്വം ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ക്ഷണം സ്വീകരിക്കാനോ പോസിറ്റീവ് ആയി പ്രതികരിക്കാനോ ആരും തയാറായില്ലത്രെ.
സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം, ദേശീയ എക്സിക്യൂട്ടീവ് അംഗത്വം, യുവമോര്‍ച്ച അധ്യക്ഷസ്ഥാനം, ദേശീയ എക്സിക്യൂട്ടീവ് അംഗത്വം, യുവമോര്‍ച്ച അധ്യക്ഷസ്ഥാനം എന്നിവയൊക്കെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു.
ആഴ്ചകള്‍ക്ക് മുമ്പ് മുതിര്‍ന്ന സി പി എം നേതാവ് എം എം ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ ലോറന്‍സ് ഇമ്മാനുവേല്‍ ബി ജെ പി വേദിയിലെത്തിയത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പ്ലസ് ടു വിദ്യാര്‍ഥിയാണ് മിലന്‍. ആരെയും കിട്ടാഞ്ഞിട്ട് സ്കൂളില്‍ പോയ കുട്ടിയെ വശീകരിച്ച് വേദിയിലെത്തിച്ചെന്നായിരുന്നു ബി ജെ പി നേതാക്കള്‍വരെ ഇത് സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ട്.
മുത്തച്ഛനെ കിട്ടാതെ വന്നപ്പോള്‍ പേരക്കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ബി ജെ പിയിലെ എതിര്‍ ഗ്രൂപ്പുകളുടെ വിമര്‍ശനം. അതിനുശേഷമാണ് രാമന്‍ നായരും പ്രമീളാ ദേവിയും ബി ജെ പിയിലെത്തിയത്.
അടുത്തിടെ കോണ്‍ഗ്രസ് നേതാവ് വിജയന്‍ തോമസിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ബി ജെ പി കിണഞ്ഞു ശ്രമിച്ചെങ്കിലും രമേശ് ചെന്നിത്തലയുടെ സമയോചിതമായ ഇടപെടലില്‍ അതും പൊളിഞ്ഞിരുന്നു.