കോഴിക്കോട്: ശബരിമല വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ സംസ്ഥാന നേതൃത്വത്തെ ലക്ഷ്യമാക്കി ബി ജെ പിയില്‍ പടയൊരുക്കം. സി പി എമ്മുമായി കൈകോര്‍ത്ത് പാര്‍ട്ടിയിലെ ഒരു വിഭാഗം ബി ജെ പിയുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നുവെന്ന ആക്ഷേപമാണ് എതിര്‍ വിഭാഗത്തിനുള്ളത്.
സമരങ്ങള്‍ കൈകാര്യം ചെയ്ത രീതി, പ്രസംഗങ്ങളിലെ പാളിച്ചകള്‍, കെ സുരേന്ദ്രന്റെ തുടര്‍ച്ചയായ ജയില്‍വാസങ്ങള്‍ക്കെതിരെയുള്ള നിലപാട്, ഒടുവില്‍ സമരം പിന്‍വലിച്ച പ്രഖ്യാപനം എന്നീ കാര്യങ്ങളില്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് വി മുരളീധരന്‍, കൃഷ്ണദാസ് പക്ഷങ്ങള്‍ ലക്ഷ്യമിടുന്നത്.
സമരങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരുമായി ഒത്തുകളിച്ചു എന്ന ആരോപണം ബി ജെ പി നേതാക്കള്‍ തന്നെ ശ്രീധരന്‍പിള്ളയ്ക്കെതിരെ ഉന്നയിക്കുന്നുണ്ട്. പാര്‍ട്ടിയുടെ പ്രമുഖനായ സംസ്ഥാന സെക്രട്ടറിയെയുംകൊണ്ട് പോലീസ് നാടുനീളം ഓട്ടപ്രദക്ഷിണം നടത്തിക്കൊണ്ടിരിക്കുന്നത് നേതൃത്വത്തിന്റെ ബലഹീനതയാണ് തെളിയിക്കുന്നതെന്നുള്ള ആരോപണം ദേശീയ നേതൃത്വത്തിനുപോലുമുണ്ട്.
ശശികലയെ അറസ്റ്റ് ചെയ്തപ്പോള്‍ ഹര്‍ത്താല്‍ നടത്തിയവര്‍ക്ക് സുരേന്ദ്രന്റെ കാര്യത്തില്‍ മിണ്ടാട്ടം മുട്ടിയതെങ്ങനെയെന്ന ചോദ്യത്തിന് സംസ്ഥാന നേതൃത്വത്തിന് മറുപടിയില്ല.
സുരേന്ദ്രന്റെ ജയില്‍വാസം സഹതാപതരംഗമാക്കി മാറ്റാമെന്ന ചിലരുടെ അഭിപ്രായവും നേതാക്കള്‍ പുശ്ചിച്ച് തള്ളുകയാണ്. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോഴുള്ള സുരേന്ദ്രന്‍റെ പ്രതികരണങ്ങള്‍ അദ്ദേഹത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണെന്ന ആരോപണം മറുവിഭാഗവും ഉന്നയിക്കുന്നുണ്ട്.
ശബരിമലയിലെ സമരം തിരുവനന്തപുരത്തേക്ക് മാറ്റിയ വിഷയത്തില്‍ രാജ്യസഭാംഗം വി മുരളീധരന്റെ പരസ്യ പ്രതികരണം ശ്രീധരന്‍ പിള്ളയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പാണ്. ദേശീയ നേതൃത്വവുമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന മുരളീധരന്റെ പ്രതികരണം ദേശീയ നേതൃത്വത്തിന്റെ മനസുകൂടി കണ്ടറിഞ്ഞുള്ളതാണെന്നാണ് വിലയിരുത്തല്‍.
ഫലത്തില്‍ സര്‍ക്കാര്‍ ഒരുക്കി നല്‍കിയ സാഹചര്യങ്ങള്‍ പോലും ബി ജെ പി നേതൃത്വത്തിന് ശബരിമല വിഷയത്തില്‍ മുതലെടുക്കാനായില്ലെന്ന ആക്ഷേപം ശക്തമാണ്.
ഈ സാഹചര്യങ്ങള്‍ മുതലെടുക്കുന്നതിനു പകരം ചിലര്‍ സര്‍ക്കാരുമായി ഒത്തുകളിക്കുകയായിരുന്നെന്ന ആക്ഷേപമാണ് ചില നേതാക്കള്‍ ഉന്നയിച്ചിരിക്കുന്നത്. ശബരിമലയിലെ അന്നദാന കരാര്‍ അയ്യപ്പ സേവാസമിതി നേടിയത് നാണക്കേടായെന്നും ഇവര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ദേശീയ നേതൃത്വത്തെ ധരിപ്പിക്കാനാണ് നേതാക്കളുടെ തീരുമാനം.