കൊച്ചി: മുപ്പതിനായിരത്തിൽപ്പരം വോട്ടുകൾക്ക് സി പി എം ജയിച്ച കമ്മ്യൂണിസ്റ്റ് കോട്ട പിടിച്ചടക്കാൻ പാർട്ടി നിയോഗിച്ചത് തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ കുലപതിയായ അഡ്വ. പി ടി തോമസിനെ. പി ടി അരൂരിന്റെ ചുമതലയിൽ എത്തിയപ്പോൾ തന്നെ അത് കോൺഗ്രസ് ക്യാംപുകളിൽ ആത്മവിശ്വാസമായി മാറിയിരുന്നു. കാരണം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതിൽ പി ടി തോമസിനെ പോലെ സമർഥനായ ഒരു നേതാവ് കോൺഗ്രസിൽ വേറെയില്ല.
കഴിഞ്ഞ തവണ ആലത്തൂരിൽ രമ്യ ഹരിദാസിന്റെ പ്രചരണ ചുമതല പി ടി തോമസിനായിരുന്നു. ഫലം വന്നപ്പോൾ ആ മണ്ഡലത്തിന്റെ ചരിത്രത്തിനപ്പുറമുള്ള ഭൂരിപക്ഷത്തോടെയായിരുന്നു വിജയം. അതിനും മുമ്പത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മറ്റൊരു കമ്മ്യൂണിസ്റ്റ് കോട്ട പൊളിച്ചടുക്കാനും പാർട്ടി നിയോഗിച്ചത് പി ടിയെയായിരുന്നു.
അന്ന് ടി സിദ്ദിഖ് ആയിരുന്നു അവിടെ യു ഡി എഫ് സ്ഥാനാർഥി. പി ടിയുടെ നേതൃത്വത്തിൽ അടുക്കും ചിട്ടയോടുംകൂടി പ്രചാരണം ആരംഭിച്ച് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് മാത്രമാണ് യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായി പി ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് ആ തെരഞ്ഞെടുപ്പിൽ പ്രചരണത്തിനെത്താൻ പി ടിയ്ക്ക് കഴിഞ്ഞില്ല. എന്നിട്ടും പി ടി തുടങ്ങി പാതി വഴിയിൽ നിർത്തിപ്പോയ ആ തെരഞ്ഞെടുപ്പിന്റെ ഫലം സിദ്ദിഖിന് കിട്ടി.
സി പി എമ്മിന്റെ ഉരുക്കുകോട്ടയിൽ കരുണാകരനോട് വെറും ആറായിരത്തിൽ താഴെ വോട്ടുകൾക്ക് മാത്രമാണ് അന്ന് സിദ്ദിഖ് പരാജയപ്പെട്ടത്. അന്ന് ആ പ്രചരണം പൂർത്തീകരിക്കാൻ പി ടി തോമസിന് കഴിഞ്ഞിരുന്നെങ്കിൽ സിദ്ദിഖിന്റെ വിജയം ഉറപ്പായെന്നു വിശ്വസിക്കുന്നവരാണ് കോൺഗ്രസിൽ ഏറെയും.
ഇത്തവണ അരൂരിൽ സംഭവിച്ചതും അത് തന്നെയാണ്. പി ടി തോമസ് ചുമതല വഹിക്കുമ്പോൾ കോൺഗ്രസിന്റെ മിഷിനറി എണ്ണയിട്ട യന്ത്രം പോലെയാണ്. അവിടെ പിന്നെ പ്രവർത്തകരുടെ ആലസ്യത്തിന് സ്ഥാനമില്ല. പ്രചരണ വിഷയങ്ങളും തന്ത്രങ്ങളും മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലും അതാത് മേഖലകളുടെ പ്രാധാന്യവും പ്രശസ്തിയും മനസിലാക്കി തന്നെയായിരിക്കും രൂപീകരിക്കുക.
സ്ഥാനാർത്ഥിയുടെ പ്രസംഗം തുടങ്ങി പൈലറ്റ് പ്രാസംഗികര്ക്കും നേതാക്കൾക്കും വരെ പ്രസംഗ വിഷയങ്ങളും പ്രചരണ ആയുധങ്ങളും നൽകുന്നത് പി ടി തോമസ് നേരിട്ടാണ്. മണ്ഡലത്തിന്റെ ചുമതലയിൽ എത്തി 48 മണിക്കൂറിനകം ആ മണ്ഡലത്തിലെ സാഹചര്യങ്ങളും സവിശേഷതകളും പ്രവർത്തകരെയും മനസിലാക്കിയിരിക്കും എന്നതാണ് പി ടി തോമസിന്റെ പ്രത്യേകത.
എന്നാൽ ഓഫീസിലിരുന്ന് ആജ്ഞാപിക്കുന്ന രീതിയും പി ടി തോമസിനില്ല. കളം നയിച്ച് പ്രവർത്തകർക്കൊപ്പം നിന്ന് പ്രവർത്തിക്കും. അതാത് മണ്ഡലങ്ങളിലെ പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ട് അവരെ വിശ്വാസത്തിലെടുക്കുന്നതും പി ടി തോമസിന്റെ രീതിയാണ്. എങ്ങനെയാണ് ഒരു തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കേണ്ടതെന്ന് കോൺഗ്രസ് നേതാക്കൾ പി ടി തോമസിനെ കണ്ടു പഠിക്കണം എന്ന് എതിരാളികൾ പോലും പറയും.