തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക നീക്കത്തിന് സി പി എം ഒരുങ്ങുന്നു. വരുന്ന മന്ത്രിസഭാ പുനസംഘടനയില്‍ ചെങ്ങന്നൂരില്‍ മത്സരിക്കുന്ന സജി ചെറിയാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് ആലോചന നടക്കുന്നത്.
ഇത്തരമൊരു തീരുമാനം പുറത്ത് വന്നാല്‍ അത് ഉപതെരഞ്ഞെടുപ്പില്‍ ഗുണകരമായിരിക്കുമെന്നാണ് സി പി എം പ്രതീക്ഷ. നിലവില്‍ ആലപ്പുഴയില്‍ നിന്നും രണ്ടു മന്ത്രിമാരാണ് ക്യാബിനറ്റിലുള്ളത്.
മുതിര്‍ന്ന നേതാവെന്ന നിലയില്‍ സജി ചെറിയാനെ മന്ത്രിസഭയിലുള്‍പ്പെടുത്തുന്നത് ജില്ലയില്‍ സി പി എം മുന്നേറ്റത്തിന് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷ. ചെങ്ങന്നൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് സി പി എം വിലയിരുത്തല്‍.
ഒരു മുന്നണിയ്ക്കും ഭൂരിപക്ഷം അവകാശപ്പെടാവുന്ന സാഹചര്യമില്ല. ഉദ്ദേശിച്ച മുന്നേറ്റം മണ്ഡലത്തില്‍ ഉണ്ടായില്ലെന്ന വിലയിരുത്തല്‍ ഇടത് മുന്നണിയില്‍ പല നേതാക്കള്‍ക്കുമുണ്ട്. അതിനിടയിലുണ്ടായ കസ്റ്റഡി മരണം, ലിഗയുടെ കൊലപാതകം പോലുള്ള വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിശ്ചായ തന്നെ മോശമാക്കിയിട്ടുണ്ട്.
അതിനാല്‍ വിജയത്തിലേക്ക് നീങ്ങാന്‍ ചില പൊടിക്കൈകള്‍ അനിവാര്യമാണെന്ന വിലയിരുത്തലാണ് നേതാക്കള്‍ക്ക്. അത് സജി ചെറിയാന്റെ മന്ത്രിസ്ഥാനലബ്ദിക്ക് ഗുണം ചെയ്തേക്കാം. കഴിഞ്ഞ പിറവം ഉപതെരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബ്ബിനെ മന്ത്രിയാക്കുമെന്ന ഉറപ്പിലായിരുന്നു യു ഡി എഫ് വിജയിപ്പിച്ചെടുത്തത്.
മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ പരാജയം സിറ്റിംഗ് സീറ്റായ ചെങ്ങന്നൂരിലും ആവര്‍ത്തിച്ചാല്‍ അത് ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിനെയും പ്രതികൂലമായി ബാധിക്കുമെന്ന ഭയം ഇടത് മുന്നണിയ്ക്കുണ്ട്. അതിനാല്‍ എന്ത് വിലകൊടുത്തും വിജയം ഉറപ്പാക്കാനുള്ള തന്ത്രങ്ങളിലാണ് സി പി എം.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ മന്ത്രിസഭാ പുനസംഘടന ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമാണ്. പ്രവര്‍ത്തിക്കാത്ത മന്ത്രിമാര്‍ക്ക് സ്ഥാന ചലനം ഉറപ്പാണ്. അതേസമയം, മന്ത്രിസഭയിലെ മികച്ച മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍ എന്നീ ആലപ്പുഴ ജില്ലക്കാരായ മന്ത്രിമാര്‍ക്ക് സ്ഥാനമാറ്റത്തിന് സാധ്യതയില്ല. അതിനാല്‍ സജി ചെറിയാന്‍ കൂടി വന്നാല്‍ ആലപ്പുഴയില്‍ മന്ത്രിമാരുടെ എണ്ണം മൂന്നാകും.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരില്‍ കോട്ടയം ജില്ലയില്‍ നിന്നും മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരുടെ എണ്ണം മൂന്ന്‍ ആയിരുന്നു. മാത്രമല്ല, അതിനു പുറമേ ആദ്യ നാല് വര്‍ഷവും ചീഫ് വിപ്പ് എന്ന ക്യാബിനറ്റ് റാങ്കുകാരന്‍ വേറെയും ഉണ്ടായിരുന്നു. മാത്രമല്ല, ജില്ലയോട് തൊട്ടുചേര്‍ന്ന് കിടക്കുന്ന തൊടുപുഴയിലെയും പിറവത്തെയും എം എല്‍ എമാരും മന്ത്രിമാരായിരുന്നു.