തിരുവനന്തപുരം: പൗരത്വ പ്രതിഷേധത്തിന്റെ ആദ്യ ഘട്ടത്തിൽ ഭരണകക്ഷിയുമായി ചേർന്നുള്ള സംയുക്ത പ്രക്ഷോഭത്തിന്റെ പേരിൽ ആശയക്കുഴപ്പത്തിലായെങ്കിലും പ്രതിഷേധ നീക്കങ്ങളിൽ നേട്ടം കൊയ്ത് കോൺഗ്രസിന്റെ ലോങ്ങ് മാർച്ച് പരമ്പര.
കോൺഗ്രസ് എം പിമാരുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പദയാത്രകൾ വർഷങ്ങൾക്ക് ശേഷം പാർട്ടിയെ വീണ്ടും പുത്തനുണർവിലേക്ക് നയിച്ചിരിക്കുകയാണ്.
സർക്കാരുമായി ചേർന്നുള്ള സംയുക്ത പ്രക്ഷോഭത്തിന് പ്രതിപക്ഷം വഴങ്ങിയത് കോൺഗ്രസിൽ തുടക്കത്തിൽ ചില്ലറ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരുന്നു. പൗരത്വ വിഷയത്തിൽ രാഷ്ട്രീയം കലർത്തി വിഷയത്തിട്നെ ഗൗരവം കുറയ്ക്കരുതെന്ന മുസ്‌ലിം ലീഗിന്റെ കർക്കശ നിലപാടിന് മുന്നിൽ പ്രതിപക്ഷ നേതൃത്വത്തിന് മറ്റ് മാർഗ്ഗങ്ങൾ ഇല്ലായിരുന്നു എന്നതാണ് ശരി.
സർക്കാരിനൊപ്പം സമരം ചെയ്യാൻ മുല്ലപ്പള്ളി പറഞ്ഞതുപോലെ കോൺഗ്രസ് തയാറാകാതിരിക്കുകയും മുസ്‌ലിം ലീഗ് തയാറാവുകയും ചെയ്‌താൽ യു ഡി എഫ് സംവിധാനം പ്രതിസന്ധിയിലാകും. ഈ സാഹചര്യം മുന്നിൽ കണ്ടായിരുന്നു യു ഡി എഫ് ചെയർമാൻ എന്ന നിലയിൽ സംയുക്ത സമരത്തിൽ അണിചേരാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മതം അറിയിച്ചത്.
ഉമ്മൻചാണ്ടി അതിനെ പിന്തുണച്ചതും അതിനു പിന്നിലെ പ്രായോഗിക രാഷ്ട്രീയം തിരിച്ചറിഞ്ഞായിരുന്നു.
പക്ഷെ, സംയുക്ത പ്രക്ഷോഭത്തിന്റെ പിന്നാമ്പുറ രാഷ്ട്രീയം അണികളെ സംബന്ധിച്ച് പ്രശ്നമല്ല, അവർ പ്രതിഷേധം ഉയർത്തിയത് സ്വാഭാവികമാണ്. നേതാക്കളിൽ പലരും അത് മുതലെടുക്കുകയും ചെയ്തു.
പക്ഷെ ആ ക്ഷീണമൊക്കെ പിഴുതെറിയുന്ന തീരുമാനമായിരുന്നു എം പിമാരുടെ നേതൃത്വത്തിൽ ദിവസങ്ങൾക്കുള്ളിൽ രൂപം നൽകിയ ലോങ്ങ് മാർച്ച്. ജില്ലകൾ തോറും കോൺഗ്രസ് എം പിമാർ തങ്ങളുടെ പ്രവർത്തകർക്കൊപ്പം
കിലോമീറ്ററുകൾ നടന്നുനീങ്ങുന്നത് കോൺഗ്രസിനെ സംബന്ധിച്ച് പതിറ്റാണ്ടുകൾക്ക് ശേഷമാണ്. പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ വി കെ ശ്രീകണ്ഠൻ, കെ മുരളീധരൻ, എം കെ രാഘവൻ, രമ്യ ഹരിദാസ് എന്നിവരുടെയൊക്കെ നേതൃത്വത്തിൽ നടക്കുന്ന ലോങ്ങ് മാർച്ചിൽ അണിനിരക്കുന്നത് ആയിരങ്ങളാണ്. ശ്രീകണ്ഠൻ എം പി 5 ദിവസങ്ങൾ കൊണ്ട് 82 കിലോമീറ്ററാണ് നടക്കുന്നത്.
സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഒരു പുത്തനുണർവ്വിവിലേക്ക് കുതിച്ചു എന്നതുതന്നെയാണ് ലോങ്ങ് മാർച്ചുകളുടെ നേട്ടം. തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കോൺഗ്രസ് സംവിധാനം അടിമുടി സടകുടഞ്ഞെഴുന്നേറ്റിരിക്കുകയാണ്.
റോഡിലിറങ്ങി ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന നേതാക്കളുണ്ടെങ്കിൽ പാർട്ടി ഏത് പ്രതിസന്ധികളെയും അതിജീവിക്കാം എന്ന് പ്രവർത്തകർ തെളിയിച്ച വിജയമായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലക്കാട് വി കെ ശ്രീകണ്ഠന്റെ ജയം. 24 ദിവസങ്ങൾ കൊണ്ട് 410 കിലോമീറ്ററുകൾ താണ്ടിയ ശ്രീകണ്ഠന്റെ ജയ്‌ഹോ യാത്രയാണ് മൂന്നര പതിറ്റാണ്ടുകൾക്ക് ശേഷം സി പി എമ്മിൽ നിന്നും പാലക്കാട് സീറ്റ് തിരിച്ചു പിടിക്കാൻ കാരണമായത്.
അതേ മാതൃകയാണ് ഇപ്പോൾ സംസ്ഥാനം മുഴുവൻ കോൺഗ്രസ് പ്രയോഗിക്കുന്നത്. ദിവസങ്ങൾ കൊണ്ട് കോൺഗ്രസിന്റെ സംഘടനാ സംവിധാനം ചലിപ്പിക്കാൻ കഴിയുമെന്നും പ്രവർത്തകരെ അണിനിരത്താൻ കഴിയുമെന്നും കോൺഗ്രസ് ഒരിക്കൽകൂടി തെളിയിച്ചു.
അതും പുനഃസംഘടന നടക്കാതെ സംസ്ഥാന നേതൃത്വം ഇല്ലാത്ത കെ പി സി സിയെ മാറ്റി നിർത്തിയാണ് ജില്ലാ തലങ്ങളിൽ പാർട്ടിയുടെ കുതിച്ചുചാട്ടത്തിന് കഴിഞ്ഞിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
ഈ സമരങ്ങൾ കൊണ്ട് മറ്റൊരു നേട്ടം കൂടിയുണ്ട്. പൗരത്വ പ്രതിഷേധത്തിൽ തുടക്കത്തിൽ കളംകയ്യിലെടുത്ത പിണറായി വിജയനെ കടത്തിവെട്ടി ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ കോൺഗ്രസിന് കഴിഞ്ഞിരിക്കുന്നു. അതാണ് യഥാർത്ഥ നേട്ടം.
അതുണ്ടായിരുന്നില്ലെങ്കിൽ കേരളത്തിലെ മുന്നണി സംവിധാനങ്ങളിൽ തന്നെ മാറ്റംമറിച്ചിലുകൾക്ക് സാധ്യത ഉണ്ടായിരുന്നു. അതാണ് നിർണ്ണായക നീക്കത്തിലൂടെ കോൺഗ്രസ് തകിടംമറിച്ചത്.