കൊല്ലം: സി പി ഐയുടെ 23 -)൦ പാര്‍ട്ടി കോണ്‍ഗ്രസ് കേരള ഘടകത്തെ സംബന്ധിച്ച് നിര്‍ണ്ണായകം. പാര്‍ട്ടി ഭരിക്കുന്ന വകുപ്പുകള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ ഒരു വശത്തും മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയിലിനെ ദേശീയ കൌണ്‍സിലില്‍ നിന്ന് വെട്ടിനിരത്താനുള്ള നീക്കം മറുവശത്തുമായി അംഗങ്ങള്‍ പരസ്പരം പോരടിക്കുമ്പോള്‍ സമ്മേളനം പ്രക്ഷുബ്ധമാകും.
റവന്യൂ വകുപ്പിനും കാനം രാജേന്ദ്രനുമെതിരെ ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണങ്ങളാണ് ഇസ്മയില്‍ പക്ഷം ഉയര്‍ത്തിപ്പിടിക്കുക. പാര്‍ട്ടി മന്ത്രിമാരുടെ നിഷ്ക്രിയത്വവും ആരോപണമായി ഉന്നയിക്കും. സി പി ഐയുടെ നാലു മന്ത്രിമാര്‍ക്കും തിളങ്ങാന്‍ പറ്റിയില്ലെന്നു മാത്രമല്ല, ഏറ്റവും മോശം മന്ത്രിമാരുടെ പട്ടികയിലുമാണ്.
ഇത് പാര്‍ട്ടിയുടെ പ്രതിശ്ചായ മോശമാക്കിയെന്ന ആരോപണം ഉന്നയിച്ചാകും ഇസ്മയില്‍, ദിവാകരന്‍ പക്ഷങ്ങള്‍ കാനത്തിനെതിരെ തിരിയുക. അതേസമയം, ദിവാകരനെ ഒപ്പം നിര്‍ത്താനും കാനം പക്ഷം ശ്രമം തുടരുന്നുണ്ട്. എന്നാല്‍ മുല്ലക്കര രത്നാകരനെപ്പോലുള്ളവര്‍ ഇസ്മയിലിനെ പിന്തുണയ്ക്കും.
സി ദിവാകരനും മുല്ലക്കര രത്നാകരനും പോലുള്ള മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തി നവാഗതരായ മൂന്ന്‍ എം എല്‍ എമാരെയും വി എസ് സുനില്‍കുമാറിനെയുമാണ് സി പി ഐയുടെ മന്ത്രിമാരാക്കിയത്. ഈ ഭരണ പരിചയമില്ലായ്മയാണ് മന്ത്രിമാരുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നത്.
ജൂണിയര്‍ എം എല്‍ എമാരെ മന്ത്രിമാരാക്കിയത് പാര്‍ട്ടി സെക്രട്ടറിയുടെ ഇംഗിതത്തിനനുസരിച്ച് കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയാണെന്നും വിമര്‍ശനമുണ്ട്. പാര്‍ട്ടി മന്ത്രിമാരുടെ പരാജയത്തിന് കാനം രാജേന്ദ്രന്‍ മറുപടി പറയേണ്ടി വരും.
അതേസമയം, കെ ഇ ഇസ്മയിലിനെ ദേശീയ കൌണ്‍സിലില്‍ നിന്നും ഒഴിവാക്കുന്നതിലായിരിക്കും കാനത്തിന്റെ ശ്രദ്ധ. എന്നാല്‍ സുധാകര്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ പിന്തുണ ഇസ്മയിലിനുണ്ട്. 6 വര്‍ഷം രാജ്യസഭാംഗമെന്ന നിലയില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച പരിചയം ദേശീയ നേതാക്കളുമായി സൗഹൃദമുണ്ടാക്കാന്‍ ഇസ്മയിലിന് ഉപകരിച്ചിട്ടുണ്ട്.
സെക്രട്ടറിയാകുംവരെ പാര്‍ട്ടിയിലെ മുഖ്യധാരയിലില്ലാതിരുന്ന കാനം രാജേന്ദ്രന് അതിനാല്‍ തന്നെ ദേശീയ നേതാക്കളുമായി അത്ര സൗഹൃദവുമില്ല. എന്നാല്‍ ആകെ പാര്‍ലമെന്റിലും നിയമസഭയിലും പ്രാതിനിധ്യവും ഭരണവും ഉള്ള ഘടകം കേരളമാണ്.
കേരളത്തില്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം കാനത്തിനൊപ്പമാണ്. അതിനാല്‍ ദേശീയ കൌണ്‍സിലിലും കാനത്തെ കടത്തിവെട്ടുക അസാധ്യമാണ്. പകരം നിലനില്‍പ്പിനായിട്ടായിരിക്കും ഇസ്മയില്‍ പക്ഷത്തിന്റെ പോരാട്ടം.