ഇടുക്കി: പുതിയ എം പി ഡീൻ കുര്യാക്കോസ് ഇടുക്കിയുടെ വികസനത്തിൽ കരുത്തുറ്റ തുടക്കം കുറിച്ചു. 2018 ലെ മഹാപ്രളയത്തിൽ തകർന്ന ചെറുതോണി പാലം പുതുക്കിപ്പണിയുന്നതിന് കേന്ദ്ര ഹൈവേ മന്ത്രാലയത്തിൽ നിന്നും അനുമതിയും ഫണ്ടും വാങ്ങിയത് ഉൾപ്പെടെ 2 മാസത്തെ ഡൽഹി പ്രവർത്തനങ്ങൾക്കിടെ 67 കോടി രൂപയുടെ കേന്ദ്ര ഫണ്ടാണ് ഡീനിൻറെ ശ്രമഫലമായി ഇടുക്കിയിലേക്ക് വരുന്നത്.
ചെറുതോണി പാലം ആധുനിക നിലവാരത്തിൽ പുതുക്കി പണിയാൻ 25 കോടി രൂപയാണ് കേന്ദ്ര ഹൈവേ മന്ത്രാലയം അനുവദിച്ചത്. ഇതിനായി കഴിഞ്ഞ വർഷം മുൻ എം പി നൽകിയ പദ്ധതി അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം തള്ളിയിരുന്നു. ഇതിനു പിന്നാലെ പുതിയ പദ്ധതി സമർപ്പിച്ചാണ് നിർമ്മാണ അനുമതി നേടിയിരിക്കുന്നത്.
ഇതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയെ നിരവധി തവണ ഡീൻ കുര്യാക്കോസ് സന്ദർശിച്ചിരുന്നു. യുവ എം പിയുടെ ആത്മാർത്ഥമായ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് കേന്ദ്രമന്ത്രിയുടെ ഉദാര മനസ്കത ഉണ്ടായത്.
ഇതിനുപുറമെ അടിമാലി - കുമളി ദേശീയ പാത സംരക്ഷണ ഭിത്തി കെട്ടി വീതി കൂട്ടാനായി 33 കോടിയും വണ്ടിപ്പെരിയാർ അറുപതാം മൈൽ റോഡിന്റെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയും ഡീനിന്റെ ആവശ്യപ്രകാരം നിധിൻ ഗഡ്കരി അനുവദിച്ചിട്ടുണ്ട്.
കോതമംഗലം, മുവാറ്റുപുഴ ബൈപ്പാസുകളുടെ നിർമ്മാണങ്ങൾക്കായും കേന്ദ്രാനുമതി ലഭ്യമായിട്ടുണ്ട്. കേന്ദ്രഫണ്ട് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് അനുമതി.
പളനി - ശബരിമല ഹൈവേയ്ക്കും കേന്ദ്രാനുമതി ഉറപ്പാക്കി. മാത്രമല്ല, ചുരുളി പാലം, കരിമ്പൻ പാലം, തടിയമ്പാട് പാലം, ഡാം ടോപ് പാലം എന്നിവയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഡീൻ കുര്യാക്കോസ് വച്ച പദ്ധതികൾക്കും കേന്ദ്ര അനുമതി ലഭിച്ചിട്ടുണ്ട്.
ആദ്യ പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം മുതൽ തന്നെ മണ്ഡലത്തിലെ നിരവധി പദ്ധതികളുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാർക്കും മന്ത്രാലയങ്ങൾക്കും ഡീൻ കുര്യാക്കോസ് നിവേദനം നൽകിയിരുന്നു. അതിലോരോന്നിലും നടന്ന തുടർ പ്രവർത്തനങ്ങളാണ് ഇപ്പോൾ ഫലം കണ്ടു തുടങ്ങിയിരിക്കുന്നത്.
മഹാ പ്രളയത്തിൽ തകർന്ന ഇടുക്കിയുടെ അഭിമാനമായ പാലത്തിന്റെ കാര്യത്തിലായിരുന്നു പുതിയ എം പിയുടെ അടിയന്തിര ശ്രദ്ധ പതിഞ്ഞത്. അത് ഉടൻ യാഥാർഥ്യമാകുകയും ചെയ്യും.