തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലൂടെ ഡി ജി പി ഋഷിരാജ് സിംഗ് ലക്‌ഷ്യം വച്ചതാരെയെന്ന ചര്‍ച്ചകളാണ് ഭരണസിരാകേന്ദ്രത്ത് സജീവമാകുന്നത്.
പാര്‍ട്ടി സെല്ലുകള്‍ ഉണ്ടെന്ന് ആരോപിക്കപ്പെടുന്നതും ടി പി കേസിലെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്നതുമായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡി ജി പി ഋഷിരാജ് സിംഗ് തന്നെ നേരിട്ട് മിന്നല്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത് സര്‍ക്കാരിനെ ലക്‌ഷ്യം വച്ചായിരുന്നുവെന്നാണ് വിലയിരുത്തല്‍.
ടി പി കൊലക്കേസ് പ്രതികളിലോരോരുത്തരുടേയും സെല്ലിലെ ഒളികേന്ദ്രങ്ങളില്‍ കയറിയിറങ്ങിയ ഋഷിരാജ് സിംഗ് പ്രതികളിലോരോരുത്തരുടേയും സെല്ലുകള്‍ അരിച്ചുപെറുക്കി. വിയ്യൂരില്‍ കമ്മീഷ്ണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ടി പി കേസ് പ്രതി ഷാഫിയുടെ കയ്യില്‍ നിന്നും 2 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു.
മറ്റു പ്രതികളില്‍ നിന്നായി വേറെ 2 മൊബൈല്‍ ഫോണുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ്, ബി ഡി, സിഗരറ്റ്, ഇരുമ്പുവടികള്‍, സിം കാര്‍ഡുകള്‍ എന്നിവയെല്ലാം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. ചെറിയ റേഡിയോയും പ്രതികളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇനി ഇത്തരം വസ്തുക്കള്‍ ജയിലില്‍ നിന്നും കണ്ടെത്തിയാല്‍ വാര്‍ഡനും സൂപ്രണ്ടിനുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയാണ് ഋഷിരാജ് സിംഗ് മടങ്ങിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സി പി എം കുറ്റവാളികളുടെ വിഹാരകേന്ദ്രമാണെന്ന തിരിച്ചറിവില്‍ തന്നെയായിരുന്നു ഋഷിരാജ് സിങ്ങിന്റെ നടപടി. ടി പി കേസ് പ്രതികളാണ് കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകള്‍ നിയന്ത്രിക്കുന്നതെന്ന്‍ തിരിച്ചറിഞ്ഞ അദ്ദേഹം ഇനി അത്തരം ശീലങ്ങള്‍ ജയിലില്‍ അനുവദിക്കില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
മാത്രമല്ല, ജയില്‍പുള്ളികള്‍ക്ക് യഥേഷ്ടം ജാമ്യം അനുവദിക്കുന്ന സമ്പ്രദായം അവസാനിപ്പിച്ചു. ചട്ടപ്രകാരമല്ലാത്ത ഏത് പരോളും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് ഡി ജിപിയുടെ മുന്നറിയിപ്പ്. ആര്‍ക്കും പ്രത്യേക പരിഗണന പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
150 പോലീസുകാരെ 15 ടീമുകളായി തിരിച്ചായിരുന്നു കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ മിന്നല്‍ പരിശോധന. ജയില്‍ രീതികളില്‍ സമൂല മാറ്റവും അഴിച്ചുപണിയും ഋഷിരാജ് സിംഗ് ഉദ്ദേശിക്കുന്നുണ്ട്. തടവുകാരെ പാര്‍പ്പിക്കുന്നത് കേസിന്റെ സ്വഭാവമനുസരിച്ച് തരംതിരിയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
ചെറിയ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ കൊലക്കേസ് പ്രതികള്‍ക്കൊപ്പം താമസിപ്പിക്കുന്നതുള്‍പ്പെടെയുള്ള നിലവിലെ സിസ്റ്റം അഴിച്ചുപണിയും.
കൊലക്കേസ്, പീഡനക്കേസ് പ്രതികളെ പ്രത്യേകം സെല്ലുകളിലേക്ക് മാറ്റും. മോഷണ കേസിലും ചെറിയ തട്ടിപ്പുകളിലും അകപ്പെട്ട് എത്തുന്നവരെ ഇവര്‍ക്കൊപ്പം പാര്‍പ്പിക്കില്ല. അങ്ങനെ ജയിലുകളെ രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നും മോചിപ്പിച്ച് അഴിമതി, ലഹരി വിമുക്തമാക്കുകയെന്നതാണ് ഋഷിരാജ് സിങ്ങിന്റെ പുതിയ ദൌത്യം.
സംസ്ഥാനത്ത് ലോക്നാഥ് ബെഹ്ര കഴിഞ്ഞാല്‍ രണ്ടാം ഡി ജി പിയായ ഋഷിരാജ് സിംഗിന് നിയമപ്രകാരം വിജിലന്‍സ് മേധാവിയായി നിയമനം നല്‍കേണ്ടതായിരുന്നു. പകരം ആദ്യം എക്സൈസിലേക്കും ഇപ്പോള്‍ ജയില്‍ വകുപ്പിലേക്കും അദ്ദേഹത്തെ മാറ്റി. തന്നെക്കാള്‍ ജൂണിയറായ ഉദ്യോഗസ്ഥനെയാണ് വിജിലന്‍സില്‍ നിയമിച്ചിരിക്കുന്നതെന്നതില്‍ അദ്ദേഹത്തിന് പ്രതിഷേധമുണ്ട്.
ആ അമര്‍ഷമാണ് സി പി എമ്മിന്റെ 'ചങ്ക്' സഖാക്കള്‍ ഉണ്ട് ഉറങ്ങുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടന്ന റെയ്ഡില്‍ നിഴലിച്ചത്. ടി പി കേസിലെ പ്രതികള്‍ താമസിക്കുന്ന ജയിലില്‍ കാര്യങ്ങള്‍ ഡി ജി പി നിയന്ത്രിച്ചാല്‍ അത് പൊള്ളുക സര്‍ക്കാരില്‍ ചിലരെത്തന്നെയാകും ! അതായിരിക്കുമോ ഋഷിരാജ് സിംഗ് ഉദ്ദേശിക്കുന്നത് എന്ന സംശയമാണ് പൊതുവേ ഉയരുന്നത്.