എടത്വ: വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് ഇന്ന് എട്ടാമിടം നടക്കും. സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ ഏപ്രില്‍ 27 ന് കൊടിയേറിയതു മുതല്‍ ഏഴ് വരെ തമിഴ്‌നാട്ടില്‍ നിന്നുള്ളവരുടെ ആഘോഷങ്ങള്‍ ആയിരുന്നു എങ്കില്‍ 14 ന് നടക്കുന്ന എട്ടാമിടം വരെയുള്ള ദിവസങ്ങള്‍ നാട്ടുകാരുടെ പെരുനാളായി ആണ് ആചരിക്കുന്നത്.
ഇതിനോടകം 10 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ എത്തിയതായി ജനറൽ കൺവീനർ ബിൽബി മാത്യു കണ്ടത്തിൽ പബ്ലിസിറ്റി കണ്‍വീനര്‍ ജയന്‍ ജോസഫ് പുന്നപ്ര പറഞ്ഞു. വലിയ പ്രദക്ഷിണത്തിനും ചെറിയ പ്രദക്ഷിണത്തിനും തമിഴ്‌നാട്ടില്‍ നിന്നെത്തിയ തീര്‍ത്ഥാടകരായിരുന്നു നേതൃത്വം കൊടുത്തിരുന്നതെങ്കില്‍ ഇന്ന് നടക്കുന്ന കുരിശടി പ്രദക്ഷിണത്തിന് നാട്ടുകാരണ് രൂപങ്ങള്‍ വഹിക്കുന്നതും നേതൃത്വം കൊടുക്കുന്നതും.
രാവിലെ 7.30 ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബ്ബാന എന്നിവയും നടക്കും. പത്തിന് ഫാ. വര്‍ഗ്ഗീസ് വെട്ടുകുഴിയിലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ റാസയും, തുടര്‍ന്ന് വര്‍ഗ്ഗീസ് മൂന്നുപറയില്‍ സന്ദേശവും നല്‍കും.
2 ന് ഫാ. ജോസഫ് കറുകയിലിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന മധ്യസ്ഥപ്രാര്‍ത്ഥന, ലദീഞ്ഞ്, വിശുദ്ധ കുര്‍ബ്ബാന എന്നിവയ്ക്ക് ശേഷം 4 ന് പ്രദക്ഷിണം ആരംഭിക്കും. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം പള്ളിയുടെ പ്രധാന അള്‍ത്താരയില്‍ നിന്നാരംഭിച്ച് ആനവാതിലിലൂടെ പള്ളിയുടെ വടക്കേപാലം കടന്ന് മാര്‍ക്കറ്റ് ചുറ്റി തിരുവല്ല-അമ്പലപ്പുഴ റോഡിലുള്ള കുരിശടിയില്‍ ആണ് എത്തുന്നത്.
പ്രദക്ഷിണം കുരിശടിചുറ്റി തിരികെ പള്ളിയിലെത്തിയ ശേഷം വികാരി ഫാ. മാത്യു ചൂരവടി കൊടിയിറക്കും. രാത്രി 9.30 ന് തിരുസ്വരൂപം അള്‍ത്താരയില്‍ തിരികെ പ്രതിഷ്ഠിക്കുന്നതോടെ 18 ദിവസം നീണ്ടു നിന്ന പെരുനാള്‍ സമാപിക്കും..
ഈ വർഷവും പരിസഥിതി സൗഹാർദ്ധ പെരുനാൾ ആണ് സംഘടിപ്പിച്ചത്. ഡോ. ജോൺസൺ വി.ഇടിക്കുള ജനറൽ സെക്രട്ടറിയായ കമ്മിറ്റിയാണ് 2017 ൽ പരിസ്ഥിതി സൗഹാർദ്ധ പെരുനാളിന് തുടക്കമിട്ടത്.