കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ 14 വിമത വൈദികർക്കെതിരെ നടപടിക്കൊരുങ്ങി സീറോ മലബാർ സഭ. പലതവണ നൽകിയ താക്കീതുകൾ മറികടന്നും വീണ്ടും വിമത പ്രവർത്തനങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഈ വൈദികരെ ഇനിയും തുടരാനനുവദിക്കേണ്ടതില്ലെന്ന പൊതുവികാരമായിരുന്നു കഴിഞ്ഞ 15 ന് സമാപിച്ച സഭാ സിനഡ് പങ്കുവച്ചത്.
സിനഡിന്റെ വികാരം കൂടി റോമിനെ അറിയിച്ച ശേഷം 14 വിമതർക്കും കാരണം കാണിക്കൽ നോട്ടീസ് നല്കുകയാകും പ്രാരംഭ നടപടി. നിശ്ചിത കാലയളവിലേക്കുള്ള സസ്പെൻഷന് മുന്നോടിയായുള്ള കാരണം കാണിക്കൽ നോട്ടീസാകും 14 വൈദികർക്കും നൽകുക.
കാനാൻ നിയമത്തിലെ ചട്ടങ്ങൾ പ്രകാരം വൈദികരെ ശുശ്രൂഷകളിൽ നിന്നും വിലക്കുന്നതിനുളള എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടായിരിക്കും നടപടി.
മുമ്പ് വിമതനീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച എറണാകുളം - അങ്കമാലി അതിരൂപതയിലെ രണ്ട് സഹായമെത്രാന്മാർക്കെതിരെ സസ്‌പെൻഷൻ നടപടി കൈക്കൊണ്ടപ്പോൾ 8 വിമത വൈദികർക്കെതിരെ കൂടി നടപടി സ്വീകരിക്കാൻ വത്തിക്കാൻ അനുമതി നൽകിയിരുന്നു.
എന്നാൽ സഹായ മെത്രാന്മാർക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ വൈദികർക്കെതിരെ കൂടി നടപടി കൈക്കൊള്ളുന്നത് ശരിയാവില്ലെന്ന നിലപാടായിരുന്നു അന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സ്വീകരിച്ചത്.
മാത്രമല്ല, സഹായ മെത്രാന്മാരെ അതിരൂപതയിൽ നിന്നും മാറ്റുന്നതോടെ വിമത പ്രശ്നങ്ങൾ കെട്ടടങ്ങുമെന്നും കർദ്ദിനാൾ വത്തിക്കാനെ അറിയിച്ചു.
എന്നാൽ താൽക്കാലികമായി മാത്രം പത്തി താഴ്ത്തിയ വിമത നീക്കം വീണ്ടും തലപൊക്കിയത്തോടെ കടുത്ത നടപടിക്ക് തന്നെയാണ് സഭയുടെ നീക്കം. സഭയിലെ അച്ചടക്കം ഇല്ലാതാക്കുന്ന ശക്തികളോട് യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് അമ്പതിലേറെ മെത്രാന്മാരുടെ കടുത്ത നിലപാട്.
അതിനാൽ തന്നെ സഭാ നേതൃത്വത്തിന് ഇനി വൈദികർക്കെതിരെ നടപടി കൂടാതെ മുന്നോട്ട് പോകാൻ കഴിയില്ല.