കൊച്ചി: കര്‍ദ്ദിനാളിനെ കുരുക്കാന്‍ മുന്നില്‍ നിന്ന് പോര് നയിച്ച വിമത വൈദികന്‍ ഫാ. പോള്‍ തേലക്കാട്ടിന്റെ അറസ്റ്റിന് സാധ്യത. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ഭൂമി ഇടപാട് കേസില്‍ കുടുക്കാന്‍ വ്യാജ രേഖകള്‍ ചമച്ച കേസിലാണ് തൃക്കാക്കര പോലീസ് തേലക്കാട്ടിനെതിരെ എഫ് ഐ ആര്‍ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവ് കൂടിയായ പോള്‍ തേലക്കാട്ട് വെട്ടിലാകുന്നത് സഭ നൽകിയ പരാതിയിലാണെന്നതാണ് ശ്രദ്ധേയം.
കര്‍ദ്ദിനാളിനെതിരെ സഭാ സിനഡിലും സഭ നിയോഗിച്ച കമ്മീഷന് മുമ്പാകെയും കൊണ്ടുവന്ന രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു നടപടി. ഫാ. പോള്‍ തേലക്കാട്ടിന്റെ പേര് എടുത്ത് പറഞ്ഞു സഭ പരാതി നൽകിയിട്ടെല്ലെങ്കിലും വ്യാജ രേഖ എന്ന് കണ്ടെത്തിയ ബാങ്ക് സ്റ്റെമെന്റ്റ് മിത്രാന്മാർക്ക് നൽകിയത് ഫാദർ തേലക്കാട്ട് ആണെന്ന് പരാതിയിൽ പറയുന്നുണ്ട്.
ചാനല്‍ ചര്‍ച്ചകളിലും മാധ്യമങ്ങള്‍ക്ക് മുമ്പിലും കര്‍ദ്ദിനാളിനെ കുറ്റവാളിയായി ചിത്രീകരിക്കാന്‍ വേണ്ടി എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത വിഭാഗം വൈദികര്‍ ഹാജരാക്കിയ രേഖകളിലും തെളിവുകളിലും പലതും വ്യാജവും കൃത്രിമവുമായി ഹാജരാക്കിയതെന്ന് കണ്ടെത്തിയതോടെയായിരുന്നു സംഭവത്തില്‍ സിനഡിന്റെ കര്‍ശന ഇടപെടല്‍.
കര്‍ദ്ദിനാള്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് തെളിയിക്കാനായി ഐ സി ഐ സി ഐ ബാങ്കിന്റെ വ്യാജ അക്കൌണ്ട് സ്റ്റേറ്റ്മെന്റ് കൃത്രിമമായി തയാറാക്കിയതാണ് ഇപ്പോള്‍ കുടുങ്ങിയത്. മാസങ്ങളുടെ തീയതികളിൽ തയാറാക്കിയ സ്റ്റേറ്റ്മെന്റില്‍ ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപം കര്‍ദ്ദിനാളിന്റെ അക്കൌണ്ടിലേക്ക് വന്നതും പോയതുമായി കൃത്രിമ ട്രാന്‍സാക്ഷന്‍ നമ്പര്‍ പ്രകാരം രേഖപ്പെടുത്തിയിരുന്നു. ഒര്‍ജിനലിനെ വെല്ലുന്ന വിധം വിശ്വസനീയമെന്ന് തോന്നുന്ന വിധമുള്ള തരത്തിലായിരുന്നു ഈ സ്റ്റേറ്റ്മെന്റ്.
എറണാകുളം - അങ്കമാലി അതിരൂപതയുടെ പുതിയ അഡ്മിനിസ്ട്രേറ്ററായി പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്ബ് മനത്തോടത്ത് ചുമതലയേറ്റതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത്.വിമത വിഭാഗം ഹാജരാക്കിയ രേഖകള്‍ മാര്‍ മനത്തോടത്ത് സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കൃത്രിമം കണ്ടെത്തുന്നത്. ഉടന്‍ അദ്ദേഹം ഇക്കാര്യം സിനഡിന് റിപ്പോര്‍ട്ട് ചെയ്യുകയും നിയമനടപടിയ്ക്ക് ശുപാര്‍ശ ചെയ്യുകയുമായിരുന്നു.
അന്വേഷണത്തിനൊടുവിലാണ് കൃത്രിമ രേഖയ്ക്ക് പിന്നിലെ യഥാര്‍ത്ഥ വില്ലന്‍മാർ സഭയ്ക്കുള്ളില്‍ തന്നെയെന്ന് കണ്ടെത്തിയത്. ഫാ. പോള്‍ തേലക്കാട്ടാണ് കൃത്രിമ രേഖ സഭയ്ക്ക് മുൻപാകെ എത്തിച്ചത്. ഇതാണ് സംശയിക്കാൻ കാരണം. വ്യജ രേഖ ഉണ്ടാക്കിയത് അദ്ദേഹം അല്ലെങ്കിലും അത്തരം ഒരു രേഖ എങ്ങനെ തന്റെ കൈയ്യിൽ തന്നത് എന്ന അദ്ദേഹം വ്യക്തമാക്കേണ്ടി വരും. അത്, അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് എത്തിക്കും. മാത്രമല്ല, ഇവര്‍ പല ഫോറങ്ങളില്‍ ഹാജരാക്കിയ മറ്റ് രേഖകളും സൂഷ്മ പരിശോധനയിലാണ്.
മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഇവര്‍ ഹാജരാക്കിയ രേഖകളും പരിശോധിക്കുന്നുണ്ട്. കൃത്രിമം കണ്ടെത്തിയാല്‍ ഉടന്‍ പോലീസിനു കൈമാറാനാണ് നിര്‍ദ്ദേശം.ഇതോടെ എറണാകുളം - അങ്കമാലി ഭൂമിയിടപാടില്‍ കൃത്രിമ രേഖകള്‍ മുനിര്‍ത്തിയാണ് വിമത വിഭാഗം കര്‍ദ്ദിനാളിനെതിരെ നിഴല്‍ യുദ്ധം നടത്തിയതെന്നാണ് വെളിവാകുന്നത്.