തൊടുപുഴ: ജർമ്മനിയിൽ ജോലി ലക്ഷ്യമിട്ട് ജർമൻ ഭാഷ പഠിക്കുവാനായി അസർ ബായ്ജാനിൽ എത്തുകയും എന്നാൽ കോവിഡ് 19 ൻറെ ഭാഗമായി ഏർപ്പെടുത്തിയ ലോക് ഡൗൺ മൂലം സ്വദേശത്തേക്ക് എത്താൻ കഴിയാത്ത തൊടുപുഴ വെങ്ങല്ലൂർ സ്വദേശി ബിജിതയ്ക്ക് താങ്ങായി ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ്.
പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അസർബൈജാൻ അംബാസഡർക്ക് കത്തയയ്ക്കുകയും, ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. താൻ അനുഭവിക്കുന്ന ദുരിതങ്ങൾ വിശദമാക്കി ബിജിത കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്തുവിടുകയും, അത് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ വീണ്ടും ഇടുക്കി എം പി അസർബയ്ജാൻ ഇന്ത്യൻ അമ്പാസിഡർ ബി. വൻലാൽവാനയുമായി നേരിട്ട് സംസാരിക്കുയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
ബിജിതയ്ക്ക് ഏതൊരു ആവശ്യത്തിനും ഇനി മുതൽ എംബസി കൂടെ ഉണ്ടാവും എന്ന ഉറപ്പ് നൽകിയിട്ടുണ്ട്. സ്ഥിരമായി ഫ്ലൈറ്റ് സർവീസ് നേരിട്ട് ഇല്ലാത്ത ചെറിയ രാജ്യമായതുകൊണ്ടും, നാട്ടിലേക്ക് തിരിച്ചു പോരാൻ രജിസ്ടർ ചെയ്തവരുടെ എണ്ണവും കുറവായതുമാണ് പ്രശ്നമെന്ന് അംബാസിഡർ വ്യക്തമാക്കി.
രണ്ടാം വന്ദേ ഭാരത് മിഷനിൽ ഈ രാജ്യത്തേക്കു എയർ ഇന്ത്യാ പ്രത്യേക സർവ്വീസ് നടത്തുകയോ, അല്ലാത്തപക്ഷം പ്രത്യേക സാഹചര്യത്തിൽ സർവ്വീസ് നടത്തുന്ന റഷ്യ ഉൾപ്പടെയുള്ള അയൽ രാജ്യങ്ങളിലേക്ക് ബിജിതക്ക് സഞ്ചരിച്ച് ഇന്ത്യയിലേക്ക് മടങ്ങി വരാനുള്ള അനുമതി നൽകാൻ തയ്യാറാകണമെന്നും എം പി ആവശ്യപ്പെട്ടു.