തിരുവനന്തപുരം: ജേക്കബ്ബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ പെടുത്തി പദവി തെറിപ്പിക്കാന്‍ ശ്രമിച്ചവരില്‍ മൂന്നാമനും ചീഫ് സെക്രട്ടറി പദവിയിലേക്ക്. നിലവിലെ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ശനിയാഴ്ച വിരമിക്കുമ്പോള്‍ പുതിയ ചീഫ് സെക്രട്ടറിയാകുന്നത് ടോം ജോസാണ്.
ഇദ്ദേഹത്തെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അകപ്പെടുത്തി അറസ്റ്റ് ചെയ്യാന്‍ വരെ ജേക്കബ്ബ് തോമസ് ശ്രമിച്ചിരുന്നു. എന്നാല്‍ സത്യാവസ്ഥ കോടതിയെയും സര്‍ക്കാരിനെ തന്നെയും ബോധ്യപ്പെടുത്തിയാണ് ടോം ജോസ് അറസ്റ്റില്‍ നിന്നും ഒഴിവായത്. സര്‍ക്കാരും ടോം ജോസിനെതിരെയുള്ള കടുത്ത നടപടിയില്‍ നിന്നും ജേക്കബ്ബ് തോമസിനെ വിലക്കിയിരുന്നു.
മുമ്പ് കെ എം എബ്രാഹത്തിനെതിരെയും പോള്‍ ആന്റണിക്കെതിരെയും വിവിധ പരാതികളില്‍ വിജിലന്‍സ് കേസെടുത്തിരുന്നു. ജേക്കബ്ബ് തോമസ് ഡയറക്ടറായിരിക്കെ ചില പ്രത്യേക കോണുകളില്‍ നിന്നായിരുന്നു ഇവര്‍ക്കെതിരെയെല്ലാമുള്ള പരാതികള്‍ ഉണ്ടായത്. പരാതി കൊടുപ്പിക്കാന്‍ വേണ്ടി ചിലയാളുകളെ വിജിലന്‍സ് നേതൃത്വം തന്നെ തയാറാക്കി നിര്‍ത്തിയിരുന്നു എന്നായിരുന്നു ആക്ഷേപം.
നളിനി നെറ്റോയ്ക്ക് പിന്നാലെ ചീഫ് സെക്രട്ടറി പദവിയിലെത്തേണ്ട ഈ മൂന്ന്‍ ഉദ്യോഗസ്ഥരെയും കള്ളക്കേസില്‍പ്പെടുത്തി പദവി തെറിപ്പിക്കാനായിരുന്നു അന്ന് നടന്ന ഗൂഡ നീക്കങ്ങള്‍. ഇതിനെതിരെ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികളില്‍ ഇവര്‍ക്ക് അനുകൂലമായിരുന്നു വിധി.
പിന്നീട് വിജിലന്‍സിനും പരാതിയില്‍ കഴമ്പില്ലെന്ന് കാട്ടി കോടതിയ്ക്ക് റിപ്പോര്‍ട്ട് കൊടുക്കേണ്ട ഗതികേടുണ്ടായി. മാത്രമല്ല, ജേക്കബ്ബ് തോമസിന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ മുഖ്യമന്ത്രിയും പിന്നീട് ഈ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികളില്‍ നേരിട്ട് ശ്രദ്ധ പുലര്‍ത്തി. അതോടെ പരാതികള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
പിന്നീട് വിജിലന്‍സിനെ ഉപയോഗിച്ച് വ്യക്തിപരമായ പകപോക്കല്‍ സാധ്യമല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ജേക്കബ്ബ് തോമസിനെ വിലക്കിയതോടെയാണ് അദ്ദേഹം സര്‍ക്കാരിനെതിരായി മാറുന്നത്. അതുവരെ ജനകീയ സര്‍ക്കാര്‍ എന്ന് വിളിച്ച സര്‍ക്കാരിനെ പിന്നീട് ജനവിരുദ്ധ സര്‍ക്കാരെന്ന് വിശേഷിപ്പിക്കുകയായിരുന്നു ജേക്കബ്ബ് തോമസ്.
ഇപ്പോള്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന ആക്ഷേപം തെളിയിക്കപ്പെടുന്ന വിധം നിരവധി കേസുകളെ അഭിമുഖീകരിക്കുകയാണ് ജേക്കബ്ബ് തോമസ്. ശരാശരിയില്‍ താഴെ മാത്രം സാമ്പത്തിക സ്ഥിതിയുണ്ടായിരുന്ന ജേക്കബ്ബ് തോമസിന്റെ പേരില്‍ തമിഴ്നാട്ടിലും കര്‍ണ്ണാടകയിലുമായി നൂറ്റമ്പതിലേറെ ഏക്കര്‍ ഭൂമിയാണുള്ളത്.