കാസർകോട്: കാസർകോട് ഇരട്ട കൊലപാതകങ്ങളില്‍ സിപിഎമ്മിന് വിമര്‍ശനവുമായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. വകതിരിവില്ലായ്മ എവിടെ ഉണ്ടായാലും അവിടെ തിരുത്തൽ വേണമെന്ന്‍ ചന്ദ്രശേഖരൻ വിമര്‍ശിച്ചു. വകതിരിവില്ലായ്മ എവിടെ ഉണ്ടായെന്ന് എല്ലാവർക്കും അറിയാമെന്നും റവന്യൂ മന്ത്രി പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ അത്യന്തം ദൗർഭാഗ്യകരമെന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞു. പ്രദേശത്ത് നേരത്തെ ഏതെങ്കിലും തരത്തിലുള്ള അക്രമ സംഭവങ്ങൾ ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് അക്രമമുണ്ടായതെന്ന് അറിയില്ല - ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി.
പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാൽ എന്ന ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാസർകോട് പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഇരുവര്‍ക്കും വെട്ടേറ്റത്.