ഇടുക്കി: കേരളാ കോണ്‍ഗ്രസ് അപ്രഖ്യാപിത പിളര്‍പ്പിനിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ജോസ് കെ മാണി വിഭാഗം വിജയം നേടിയപ്പോള്‍ തൊടുപുഴയില്‍ ജോസഫിന് തിരിച്ചടി. കോട്ടയത്ത് മത്സരിച്ച 4 ല്‍ 3 സീറ്റുകളിലും ജോസ് കെ മാണി വിഭാഗം വിജയംനേടി. അതില്‍ രണ്ടു സീറ്റുകള്‍ ഇടതുപക്ഷത്തില്‍ നിന്നും യു ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു.
അതേസമയം, ജോസഫിന്റെ തട്ടകമായ തൊടുപുഴയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 2 സീറ്റിലും ജോസഫ് വിഭാഗം പരാജയപ്പെട്ടു. ഈ രണ്ടു സീറ്റുകളില്‍ ഒന്നില്‍ യു ഡി എഫിനെ പരാജയപ്പെടുത്തി സി പി എമ്മും മറ്റൊന്നില്‍ യു ഡി എഫിനെ പരാജയപ്പെടുത്തി ബി ജെപിയുമാണ് വിജയം നേടിയത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് വന്‍ മുന്നേറ്റം നടത്തിയ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് പരാജയപ്പെട്ടത്.
മണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലാണ് യു ഡി എഫിനെ പരാജയപ്പെടുത്തി സി പി എം വിജയിച്ചത്. കേരളാ കോണ്‍ഗ്രസ് എം അംഗം ചെയര്‍പേഴ്സണ്‍ ആയുള്ള തൊടുപുഴ നഗരസഭയിലും 429 വോട്ടുകള്‍ക്ക് യു ഡി ഫിനെ പരാജയപ്പെടുത്തി ബി ജെ പി വിജയിച്ചു. ജോസഫിന്റെ തട്ടകമായ തൊടുപുഴയിലുണ്ടായ പരാജയം അദ്ദേഹത്തിന് തിരിച്ചടിയാണ്.
അതേസമയം, തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിച്ച നാലിൽ മൂന്ന് സീറ്റുകളും നേടി കേരളാ കോണ്‍ഗ്രസ് ജോസ് കെ.മാണിവിഭാഗം. മത്സരിച്ച നാലില്‍ രണ്ടു സീറ്റുകളും ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തുകൊണ്ടുള്ള വിജയമാണ്. ഒരു സീറ്റ് കേരളാ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുമാണ്.
കിടങ്ങൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ എൽ.ഡി.എഫിൽ നിന്നും 1170 വോട്ടിനും മൂന്നിലവ് ഗ്രാമപഞ്ചായത്ത് എരുമപ്രാ വാർഡ് 64 വോട്ടിനുമാണ് എൽ.ഡി.എഫിൽ നിന്നും ജോസ് കെ. മാണി വിഭാഗം പിടിച്ചടക്കിയത് മണിമല പൂവത്തോലി വാർഡ് നിലനിർത്തുകയും ചെയ്തു. കേരളാ കോൺ (എം) നോടുള്ള ജന വിശ്വാസം തകർക്കുവാൻ ഒരു ശക്തിക്കും കഴിയില്ല എന്ന് ഉപതെരഞ്ഞെടുപ്പു ഫലം തെളിയിച്ചതായി ജോസ്.കെ.മാണി എം പി പറഞ്ഞു.
എല്ലാ സീറ്റുകളിലും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ യു ഡി എഫ് പാനലിലാണ് മത്സരിച്ചത്. യു ഡി എഫിന്റെ പിന്തുണയോടെയാണ് വിജയവും. മുമ്പ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച സീറ്റുകള്‍ ഇത്തവണയും യു ഡി എഫ് അവര്‍ക്കായി വിട്ടുകൊടുക്കുകയായിരുന്നു.