കോട്ടയം: ജോസ് കെ മാണി വിഭാഗത്തിന്റെ നിര്‍ണ്ണായക നീക്കത്തിലൂടെ സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ നിര്‍ബന്ധിതരാകുന്ന പി ജെ ജോസഫ് വിഭാഗം ഇനി സി എഫ് തോമസിനെ മുന്നില്‍ നിര്‍ത്തി മറുനീക്കങ്ങള്‍ക്ക് ശ്രമം തുടങ്ങി. സംസ്ഥാന കമ്മിറ്റി വിളിച്ചാല്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം നേടിയെടുക്കാനും മറുവിഭാഗത്തില്‍ നിന്നും സി എഫ് തോമസിനെ പാര്‍ട്ടി ചെയര്‍മാനാക്കി പാര്‍ട്ടിയില്‍ തങ്ങളുടെ മേധാവിത്വം ഉറപിക്കാനുമാണ് ശ്രമം തുടങ്ങിയിരിക്കുന്നത്.
ജോസഫിന് കയ്യില്‍ക്കിട്ടിയ കരുത്ത് ചോര്‍ത്തിയത് 2 കത്തുകള്‍
പാര്‍ട്ടിയില്‍ ഒത്തുതീര്‍പ്പിന് സാധ്യതയില്ലെന്ന് വന്നതോടെ ജോസ് കെ മാണി വിഭാഗം നിയമപരമായ നടപടികളിലൂടെ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്.
127 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഒപ്പിട്ട കത്ത് വര്‍ക്കിംഗ് ചെയര്‍മാന് നല്കിയതും എന്നിട്ടും പി ജെ ജോസഫ് സംസ്ഥാന കമ്മിറ്റി വിളിക്കുന്നില്ലെന്നു പരാതിപ്പെട്ട് ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചതും നീക്കത്തിന്റെ ഭാഗമായിരുന്നു.
പദവികളുടെ കരുത്തിനെതിരെ ഭൂരിപക്ഷത്തിന്‍റെ ശക്തി
ഇതുവരെ ചെയര്‍മാന്റെ അഭാവത്തില്‍ ലഭിച്ച ചുമതലകളുള്ള വര്‍ക്കിംഗ് ചെയര്‍മാനും പാര്‍ലമെന്‍ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ പദവിയും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനവുമായിരുന്നു പി ജെ ജോസഫ് വിഭാഗത്തിന്റെ കരുത്ത്. എന്നാല്‍ ഈ പദവികള്‍ വച്ച് കരുക്കള്‍ നീക്കാനുള്ള ജോസഫ് വിഭാഗത്തിന്റെ നീക്കത്തെ നിയമപരമായ മറ്റ് സാധ്യതകള്‍ ഉപയോഗിച്ച് മറികടന്നിരിക്കുകയാണ് ജോസ് കെ മാണി. നിലവില്‍ നിയമപരമായ സാധ്യതകളും പാര്‍ട്ടിയിലെ ഭൂരിപക്ഷവും ജോസ് കെ മാണിക്കാണ്.
നിലപാട് വ്യക്തമാക്കി സി എഫും
പാര്‍ട്ടിയുടെ 2 എം പിമാരും 2 എം എല്‍ എമാരും ഈ പക്ഷത്ത് ഉറച്ചുനില്‍ക്കുന്നു. കഴിഞ്ഞ ദിവസം വരെ നിഷ്പക്ഷ നിലപാട് സ്വീകരിച്ചിരുന്ന സി എഫ് തോമസ് എം എല്‍ എയും ജോസഫിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോടെ ജോസ് കെ മാണി വിഭാഗത്തോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുണ്ട്.
യു ഡി എഫും സഭയും കൈമലര്‍ത്തി
ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് പിടിച്ചെടുക്കാനുള്ള കരുത്ത് പി ജെ ജോസഫിനില്ലെന്നു തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വവും യു ഡി എഫ് നേതാക്കളും ജോസഫിനെ കയ്യൊഴിഞ്ഞിട്ടുണ്ട്. സഭാ നേതൃത്വത്തിനും ഇപ്പോള്‍ ജോസഫിന്റെ നിലപാടുകളോട് അത്ര താല്പര്യമില്ല. അവരും ജോസഫ് പറയുന്നതില്‍ ന്യായമില്ലെന്ന നിലപാടിലാണ്.
ഇതോടെയാണ് മറ്റ് ഗത്യന്തരങ്ങളില്ലാതെ പി ജെ ജോസഫ് അനുനയത്തിന് വഴങ്ങിയത്. ജോസഫ് എതിര്‍ത്തെങ്കില്‍ സി എഫ് തോമസിനെ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറും ജോസ് കെ മാണിയെ ചെയര്‍മാനുമാക്കാനായിരുന്നു ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കം. അത് മനസിലാക്കിയതോടെ ജോസഫും അടവ് മാറ്റി.
കളി പാളിയപ്പോള്‍ അടവുനയം രക്ഷ
ലീഡര്‍ സ്ഥാനം കൊണ്ട് അനുനയത്തിന് തയാര്‍ എന്ന സന്ദേശമാണ് ഇന്ന് ജോസഫ് നല്‍കുന്നത്. പകരം സി എഫ് തോമസിനെ ചെയര്‍മാനാക്കണമെന്നാണ് നിര്‍ദ്ദേശം. അത് സി എഫ് തോമസിന് ലഭിക്കുന്ന പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം ആവശ്യപ്പെടുന്നത് കൊണ്ട് സി എഫിന് പിണക്കം തോന്നാതിരിക്കാനും സി എഫിനെ ജോസ് വിഭാഗത്തില്‍ നിന്നും അകറ്റാനും വേണ്ടി കരുതിക്കൂട്ടിയുള്ളതാണ്. രാവിലെ മോന്‍സ് ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചതും അതിന്റെ ചുവട് പിടിച്ചാണ്.
ഒത്തുതീര്‍പ്പ് വേണം. പക്ഷെ, പി ജെ ജോസഫിന്റെയും സി എഫ് തോമസിന്റെയും സീനിയോരിറ്റി അംഗീകരിച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പ് വേണം ഉണ്ടാകാന്‍ എന്നാണു മോന്‍സ് പ്രതികരിച്ചത്.
പന്ത് ഇനി ജോസ് കെ മാണിയുടെ കോര്‍ട്ടില്‍
ഇനി ജോസ് കെ മാണി വിഭാഗം ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നാണ് കാത്തിരുന്നു കാണേണ്ടത്. ഇത്രകാലം പന്ത് പി ജെ ജോസഫിന്റെ കോര്‍ട്ടിലായിരുന്നു. അത് വേണ്ടവിധം വിനിയോഗിക്കാതെ വഷളാക്കുകയായിരുന്നു പി ജെ ചെയ്തത്. ഒടുവില്‍ 'അപ്പനും മകനും' വിളിക്കുന്നത് വരെ കാര്യങ്ങളെത്തി.
എന്നാല്‍ ഇപ്പോള്‍ പന്ത് ജോസ് കെ മാണിയുടെ കോര്‍ട്ടിലാണ്. അതിനും ഒരു സമയ പരിധിയുണ്ട്. അതിനുള്ളില്‍ ജോസ് കെ മാണി അതെങ്ങനെ ഉപയോഗിക്കുന്നു എന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ മെയ് വഴക്കത്തിന്റെ വിലയിരുത്തല്‍ കൂടിയായി മാറും.
ശബ്ദമലിനീകരണം തുടര്‍ന്നാല്‍ ?
അഥവാ ഇതിലൊന്നും തീര്‍പ്പാകാതെ ഇഴഞ്ഞു നീങ്ങി കേരളാ കോണ്‍ഗ്രസ് പ്രശ്നങ്ങള്‍ വീണ്ടും യു ഡി എഫ് രാഷ്ട്രീയത്തില്‍ മലിനീകരണമായി മാറിയാല്‍ അക്കാര്യത്തില്‍ യു ഡി എഫ് നേതൃത്വം ശക്തമായി ഇടപെടും. പക്ഷെ അപ്പോഴും പി ജെ ജോസഫിന് പ്രതീക്ഷിക്കാന്‍ വകയൊന്നും കാണുന്നുമില്ല.